Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊപ്രയുടെ ഏറ്റവും കുറഞ്ഞ താങ്ങുവിലയ്ക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

1 min read

ന്യൂ ഡൽഹി: കേന്ദ്ര സാമ്പത്തികകാര്യ മന്ത്രിസഭാസമിതി, 2024 കാലയളവിലെ കൊപ്രയുടെ ഏറ്റവും കുറഞ്ഞ താങ്ങുവിലയ്ക്ക് (എംഎസ്പി) അംഗീകാരം നൽകി. കർഷകർക്ക് ആദായകരമായ വില നൽകുന്നതിനായി, 2018-19ലെ കേന്ദ്ര ബജറ്റിൽ, എല്ലാ നിർബന്ധിത വിളകളുടെയും കുറഞ്ഞ താങ്ങുവില, അഖിലേന്ത്യാ ഉൽപ്പാദനച്ചെലവിന്റെ 1.5 മടങ്ങ് എന്ന നിലയിൽ നിശ്ചയിക്കുമെന്ന് ഗവണ്മെന്റ് പ്രഖ്യാപിച്ചിരുന്നു. 2024 സീസണിൽ മിൽകൊപ്രയുടെ ന്യായമായ ശരാശരി ഗുണനിലവാരത്തിനുള്ള കുറഞ്ഞ താങ്ങുവ‌ില ക്വിന്റലിന് 11,160 രൂപയായും ഉണ്ടക്കൊപ്രയ്ക്ക് 12,000 രൂപയായും നിശ്ചയിച്ചിട്ടുണ്ട്. ഇത് മിൽകൊപ്രയ്ക്ക് 51.84 ശതമാനവും ഉണ്ടക്കൊപ്രയ്ക്ക് 63.26 ശതമാനവും ആദായം ഉറപ്പാക്കും. ഇത് അഖിലേന്ത്യാ ശരാശരി ഉൽപ്പാദനച്ചെലവിന്റെ 1.5 മടങ്ങ് കൂടുതലാണ്. എണ്ണ വേർതിരിച്ചെടുക്കാനാണ് മിൽകൊപ്ര ഉപയോഗിക്കുന്നത്. അതേസമയം ഉണ്ട/ഭക്ഷ്യയോഗ്യമായ കൊപ്ര ഉണക്കിയെടുത്ത ഫലമായി ഉപയോഗിക്കുകയും മതപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. മിൽകൊപ്ര ഉൽപ്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങൾ കേരളവും തമിഴ്നാടുമാണ്. അതേസമയം കർണാടകത്തിലാണ് പ്രധാനമായും ഉണ്ടക്കൊപ്ര ഉൽപ്പാദിപ്പിക്കുന്നത്.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

2024 കാലയളവിലെ കുറഞ്ഞ താങ്ങുവില കഴിഞ്ഞ കാലയളവിനെ അപേക്ഷിച്ച് മിൽകൊപ്രയ്ക്ക് ക്വിന്റലിന് 300 രൂപയും ഉണ്ടക്കൊപ്രയ്ക്ക് ക്വിന്റലിന് 250 രൂപയും അധികമാണ്. 2014-15ൽ മിൽകൊപ്രയ്ക്കും ഉണ്ടക്കൊപ്രയ്ക്കും താങ്ങുവില ക്വിന്റലിന് യഥാക്രമം 5250 രൂപയും 5500 രൂപയും ആയിരുന്നത് 2024-25ൽ 11,160 രൂപയായും 12,000 രൂപയായും കഴിഞ്ഞ 10 വർഷത്തിനിടെ ഗവണ്മെന്റ് വർധിപ്പിച്ചു. യഥാക്രമം 113 ശതമാനവും 118 ശതമാനവും വളർച്ചയാണ് ഇതിൽ രേഖപ്പെടുത്തിയത്. ഉയർന്ന താങ്ങുവില നാളികേര കർഷകർക്ക് മികച്ച ആദായം ഉറപ്പാക്കുക മാത്രമല്ല, ആഭ്യന്തരമായും അന്തർദേശീയമായും നാളികേര ഉൽപ്പന്നങ്ങളുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി കൊപ്ര ഉൽപ്പാദനം വ്യാപിപ്പിക്കുന്നതിന് കർഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.2023ലെ നടപ്പുകാലയളവിൽ 1,493 കോടി രൂപ മുടക്കി 1.33 ലക്ഷം മെട്രിക് ടണ്ണിലധികം കൊപ്ര ഗവണ്മെന്റ് സംഭരിച്ചു. ഇത് ഏകദേശം 90,000 കർഷകർക്ക് പ്രയോജനം ചെയ്തു. 2023ലെ സംഭരണം കഴിഞ്ഞ കാലയളവി​നേക്കാൾ (2022) 227 ശതമാനം വർധന സൂചിപ്പിക്കുന്നു. ദേശീയ കാർഷിക സഹകരണ വിപണന ഫെഡറേഷൻ ലിമിറ്റഡും (NAFED) ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷനും (NCCF) വില പിന്തുണാപദ്ധതി (പിഎസ്എസ്) പ്രകാരം കൊപ്രയുടെയും ഉണങ്ങിയ തേങ്ങയുടെയും സംഭരണത്തിനായുള്ള കേന്ദ്ര നോഡൽ ഏജൻസികളായി (സിഎൻഎ) തുടർന്നും പ്രവർത്തിക്കും.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം
Maintained By : Studio3