Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജനിതക സവിശേഷതകള്‍ കോവിഡ്-19 പ്രത്യാഘാതങ്ങളെ സ്വാധീനിച്ചേക്കും

1 min read

യൂറോപ്പുകാരില്‍ ഗുരുതരമായ കോവിഡ്-19ന് കാരണമാകുന്ന ജനിതക വകഭേദങ്ങള്‍ ദക്ഷിണേഷ്യക്കാരെ കാര്യമായി ബാധിച്ചേക്കില്ല

യൂറോപ്പുകാരില്‍ ഗുരുതരമായ കോവിഡ്-19ന് കാരണമാകുന്ന ജനിതക വകഭേദങ്ങള്‍ ദക്ഷിണേഷ്യക്കാരില്‍ കാര്യമായ ആഘാതമുണ്ടാക്കിയേക്കില്ലെന്ന് അന്തര്‍േേദശീയ തലത്തിലുള്ള ശാസ്ത്രസംഘത്തിന്റെ പഠന റിപ്പോര്‍ട്ട്. കോവിഡ്-19 പകര്‍ച്ചവ്യാധിയില്‍ ചിലയാളുകളില്‍ മാത്രം മറ്റുള്ളവരെ അപേക്ഷിച്ച് രോഗം വളരെ ഗുരുതരമാകുകയും മോശം പ്രത്യാഘാതങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നതിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്.

ഒരു പ്രത്യേക ഡിഎന്‍എ വിഭാഗത്തിലെ വ്യതിയാനങ്ങളാണ് കോവിഡ്-19 ഗുരുതരമാക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതിയുണ്ടാക്കുകയും ചെയ്യുന്നതെന്ന് യൂറോപ്യന്‍ ജനതയില്‍ നേരത്തെ നടത്തിയ ഗവേഷണം സൂചിപ്പിച്ചിരുന്നു. 50 ശതമാനം ദക്ഷിണേഷ്യന്‍ ജനതയിലും ഈ ഡിഎന്‍എ വിഭാഗത്തെ കാണാമെന്നും എന്നാല്‍ പതിനാറ് ശതമാനം യൂറോപ്പുകാര്‍ക്കിടയിലേ ഈ ഡിഎന്‍എ വിഭാഗം ഉള്ളുവെന്നും പഠനം പറയുന്നു. ദക്ഷിണേഷ്യന്‍ ജനതയിലെ കോവിഡ്-19 പ്രത്യാഘാതങ്ങളെ ഈ ഡിഎന്‍എ വിഭാഗം എത്തരത്തിലാണ് സ്വാധീനിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു അന്താരാഷ്ട്ര തലത്തിലുള്ള ശാസ്ത്രസംഘത്തിന്റെ ലക്ഷ്യം. യൂറോപ്പുകാര്‍ക്കിടയില്‍ കോവിഡ്-19 ഗുരുതരമാക്കുന്ന ജനിതക വകഭേദങ്ങള്‍ ദക്ഷിണേഷ്യക്കാരില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കിയേക്കില്ലെന്ന നിഗമനത്തിലാണ് ഇവര്‍ എത്തിച്ചേര്‍ന്നത്. ജേണല്‍ സൈന്റിഫിക് റിപ്പോര്‍ട്ട്‌സില് ഗവേഷക സംഘം തങ്ങളുടെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഹൈദരാബാദിലെ സിഎസ്‌ഐര്‍ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജിയിലെ സെന്റര്‍ ഫോര്‍ ഡിഎന്‍എ ഫൂട്ട്പ്രിന്റിംഗ് ഡയറക്ടറും മുഖ്യ ശാസ്ത്രജ്ഞനുമായ ഡോ.കുമാരസ്വാമി തങ്കരാജ്, വരാണസിയിലെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ പ്രഫസര്‍ ഗ്യാനേശ്വര്‍ ചൗബേ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. പകര്‍ച്ചവ്യാധിയുടെ മൂന്ന് വിവിധ ഘട്ടങ്ങളില്‍ ദക്ഷിണേഷ്യന്‍ ജനതയുടെ ജനിതക വിവരങ്ങളും രോഗ നിരക്കും മരണനിരക്കും താരതമ്യം ചെയ്താണ് തങ്ങള്‍ പഠനം നടത്തിയതെന്ന് ഡോ. തങ്കരാജ് പറഞ്ഞു. പ്രധാനമായും ഇന്ത്യ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് ഇവര്‍ പഠനവിധേയരാക്കിയത്.

ദക്ഷിണേഷ്യന്‍ ജനതയുടെ സവിശേഷമായ ജനിതക ഉല്‍പ്പത്തിക്ക് ബലം പകരുന്നതാണ് തങ്ങളുടെ കണ്ടെത്തലുകളെന്ന് പഠനത്തില്‍ പങ്കെടുത്ത മറ്റൊരു ശാസ്ത്രജ്ഞനായ പ്രജിവല്‍ പ്രതാപ് സിംഗ് പറഞ്ഞു. ദക്ഷിണേഷ്യയിലെ കോവിഡ്-19 രോഗികളിലെ രോഗതീവ്രതയും ജനിത സവിശേഷതകളും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിനുള്ള വിശദമായ പഠനമാണ് ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലുള്ളവരെ സംബന്ധിച്ചെടുത്തോളം ഇപ്പോള്‍ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശില്‍ വിവിധ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയിലും പല സമുദായത്തില്‍ പെട്ടവര്‍ക്കിടയിലും കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങള്‍ മൂലമുണ്ടാകുന്ന കോവിഡ്-19 പ്രത്യാഘാതങ്ങള്‍ വ്യത്യസ്ത തരത്തിലായിരിക്കുമെന്നും പഠനം അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുത്ത് വേണം പല വകഭേദങ്ങളും മൂലമുണ്ടാകുന്ന രോഗതീവ്രത കണക്കാക്കാനെന്നും പഠനം സൂചിപ്പിച്ചു.

പാരമ്പര്യം, പ്രതിരോധശേഷി, ജീവിതശൈലി തുടങ്ങി നിരവധി ഘടകങ്ങള്‍ കോവിഡ്-19 രോഗസാധ്യതയെ സ്വാധീനിക്കുന്നുണ്ട് എന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ജനസംഖ്യാ പഠനങ്ങളില്‍ സിസിഎംബിക്കുള്ള പ്രാഗത്ഭ്യം കോവിഡ്-19 പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കുന്നതില്‍ ഉപയോഗപ്പെട്ടതായി സിസിഎംബി ഡയറക്ടര്‍ ഡോ.വിനയ് നന്ദികൂറി പറഞ്ഞു.

Maintained By : Studio3