കോവിഡ്-19 : യുകെയിൽ സ്ഥിതി ഇപ്പോഴും ആശങ്കാജനകമെന്ന് ബോറിസ് ജോൺസൺ
1 min read![](https://futurekerala.in/wp-content/uploads/2021/02/Future-Kerala-Covid-19-Boris-Johnson-says-situation-in-UK-is-still-worrying.jpg)
സാമൂഹിക അകല നിബന്ധനകളിൽ ഇളവ് നൽകാവുന്ന അവസ്ഥയല്ല രാജ്യത്തുള്ളത്
ലണ്ടൻ: യുകെയിലെ കോവിഡ്-19 പകർച്ചവ്യാധി നിരക്ക് ഇപ്പോഴും അപകടകരമാം വിധം അധികമാണെന്നും സാമൂഹിക അകല നിബന്ധനകളിൽ ഇളവ് നൽകാനുള്ള സ്ഥിതിയല്ല രാജ്യത്തുള്ളതെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇംഗ്ലണ്ടിലെ 75 വയസിന് മുകളിലുള്ള തൊണ്ണൂറ് ശതമാനം ആളുകൾക്കും വാക്സിന്റെ ആദ്യ ഡോസ് ലഭിച്ച് കഴിഞ്ഞതായും ഡൌണിംഗ് സ്ട്രീറ്റിൽ വച്ച് നടത്തിയ വിർച്വൽ വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നുണ്ടെങ്കിലും നാഷണൽ ഹെൽത്ത് സർവ്വീസ് (എൻഎച്ച്എസ്) ഇപ്പോഴും സമ്മർദ്ദത്തിലാണെന്ന് ജോൺസൺ അറിയിച്ചു. രാജ്യത്തെ പത്ത് ദശലക്ഷത്തിലധികം ആളുകൾക്ക് (ജനസംഖ്യയുടെ 15 ശതമാനം) കോവിഡ്-19 വാക്സിന്റെ ആദ്യ ഡോസ് നൽകിക്കഴിഞ്ഞതായി ബ്രിട്ടനിലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവിലെ രോഗവ്യാപനത്തിന്റെ തീവ്രഘട്ടം ബ്രിട്ടൻ പിന്നിട്ടതായാണ് കരുതുന്നതെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി പറഞ്ഞു. എന്നാൽ മറ്റൊരു തീവ്ര വ്യാപന ഘട്ടം ഇനിയുണ്ടാകില്ലെന്നല്ല അത് അർത്ഥമാക്കുന്നതെന്നും നിലവിലെ അവസ്ഥയും നിയന്ത്രണങ്ങളുമായുള്ള ജനങ്ങളുടെ സഹകരണവും കണക്കിലെടുക്കുമ്പോൾ യുകെയിലെ എല്ലാ സ്ഥലങ്ങളിലും രോഗം കുറയുന്നുവെന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി പകുതിയോടെ മുൻഗണനാ വിഭാഗങ്ങളിലുള്ള പതിനഞ്ച് ദശലക്ഷം ആളുകൾക്ക് വാക്സിന്റെ ആദ്യ ഡോസ് നൽകാനാണ് ബ്രിട്ടൻ പദ്ധതിയിടുന്നത്.