Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രതീക്ഷയായി കോര്‍ബിവാക്‌സ്, രാജ്യത്തെ ഏറ്റവും വില കുറഞ്ഞ കോവിഡ് വാക്‌സിന്‍

1 min read

ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ എന്ന കമ്പനിയാണ് കോര്‍ബിവാക്‌സ് എന്ന് പേരിട്ടിരിക്കുന്ന കോവിഡ്-19 വാക്‌സിന്‍ വിപണിയിലെത്തിക്കാന്‍ തയ്യാറെടുക്കുന്നത്

ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ എന്ന കമ്പനി നിര്‍മിക്കുന്ന കോര്‍ബിവാക്‌സ് എന്ന പുതിയ കോവിഡ്-19 വാക്‌സിന്റെ 30 കോടി ഡോസുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ നല്‍കിവരുന്ന മറ്റ് വാക്‌സിനുകളില്‍ നിന്നും വ്യത്യസ്തമായി കോര്‍ബിവാക്‌സ് പുനര്‍സംയോജിപ്പിച്ച പ്രോട്ടീന്‍ സബ് യൂണിറ്റാണ്. ഇവിടെ പ്രതിരോധ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നതിനായി SARS-CoV2 വൈറസിലെ സ്‌പൈക് പ്രോട്ടീന്‍ യൂണിറ്റിനെ മനുഷ്യ ശരീരത്തിലെ കോശങ്ങളുമായി ഇടപെടാന്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. വൈറസ് അംശം ഇല്ലാതെ വാക്‌സിനില്‍ പ്രോട്ടീന്‍ യൂണിറ്റ് മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ മനുഷ്യശരീരത്തിന് യാതൊരു ദോഷങ്ങളും ഈ വാക്‌സിന്‍ മൂലം ഉണ്ടാകുന്നില്ല.

മുമ്പ് ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനുകളും ഉണ്ടാക്കുന്നതിനും ബയോളജിക്കല്‍ ഇ ഇതേ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്.

കോര്‍ബിവാക്‌സിനെ കുറിച്ച് ചില കാര്യങ്ങള്‍

  • 2020 ഫെബ്രുവരിയില്‍, ബെയ്‌ലര്‍ കോളെജ് ഓഫ് മെഡിസിനിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിനില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ SARS-CoV2 വൈറസിന്റെ സ്‌പൈക് പ്രോട്ടീനിനെ കുറിച്ച് പഠനം ആരംഭിച്ചു.

  • യീസ്റ്റില്‍ വൈറസിന്റെ ജീനിന്റെ വംശവര്‍ധന നടത്തി, അതില്‍ നിന്നും വാക്‌സിന്‍ നിര്‍മാണത്തിനായി പ്രോട്ടീനിനെ വേര്‍തിരിച്ചു.

  • കോര്‍ബിവാക്‌സ് നിര്‍മിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ചിലവ് കുറഞ്ഞവയും വിപണിയില്‍ സുലഭവുമാണ്. അതിനാല്‍ വാക്‌സിന്റെ വിലയും വളരെ കുറവായിരിക്കും.

  • 2020 ഓഗസ്റ്റില്‍, ബെയ്‌ലര്‍ കോളെജ് തങ്ങളുടെ വാക്‌സിന്‍ സമവാക്യം പരീക്ഷണത്തിനായി ബയോളജിക്കല്‍ ഇയുമായി പങ്കുവെച്ചു.

  • പ്രീ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും പോസ്റ്റ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കുമായി സര്‍ക്കാര്‍ കമ്പനിക്ക് 1,500 കോടി രൂപ അനുവദിച്ചു. ജൂലൈയോടെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകും.

  ടെക്നോപാര്‍ക്കില്‍ ക്ലൗഡ് നോട്ടിക്കല്‍ സൊല്യൂഷന്‍

പരീക്ഷണം നടക്കുന്നതേയുള്ളുവെങ്കിലും ബയോളജിക്കല്‍ ഇ പുറത്തുവിട്ട കോര്‍ബിവാക്‌സിന്റെ ശാസ്ത്രീയ വിവരങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും സെപ്റ്റംബറോടെ ഈ വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്നും കേന്ദ്രം വ്യക്തമാക്കിക്കഴിഞ്ഞു.

ബയോളജിക്കല്‍ ഇയിലെ പെണ്‍കരുത്ത്

നാല്‍പ്പത്തിമൂന്ന്കാരിയായ മഹിമ ദത്ത്‌ലയാണ് ബയോളജിക്കല്‍ ഇയുടെ മാനേജിംഗ് ഡയറക്ടര്‍. അസുഖങ്ങള്‍ക്കുള്ള ചികിത്സ മുതല്‍ അവ വരാതെ തടയുക വരെ കമ്പനിയുടെ ലക്ഷ്യങ്ങള്‍ക്ക് പുതിയ ദിശ നല്‍കുന്നതില്‍ മഹിമയുടെ പങ്ക് നിര്‍ണായകമാണ്. ജീവന്‍ രക്ഷാ മരുന്നുകളും വാക്‌സിനുകളും ലോകത്തിലെ ഏറ്റവും ദരിദ്ര മേഖലകളില്‍ എത്തിക്കാനുള്ള കമ്പനിയുടെ ശേഷി തിരിച്ചറിഞ്ഞാണ് താന്‍ ബയോളജിക്കല്‍ ഇയിലേക്ക് എത്തിയതെന്ന് സൈന്റിഫിക് എ ഫൗണ്ടേഷന് നല്‍കിയ അഭിമുഖത്തില്‍ മഹിമ പറയുന്നു.

മഹിമയുടെ മുത്തച്ഛന്മാരായ കാര്‍ഷികവിദഗ്ധന്‍ ജിഎഎന്‍ രാജുവും ഈഡന്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദമെടുത്ത ഡിവികെ രാജുവും ചേര്‍ന്ന് 1948ലാണ് വിജയവാഡയില്‍ ബയോളജിക്കല്‍ ഇ എന്ന കമ്പനി സ്ഥാപിക്കുന്നത്. രക്തം കട്ട പിടിക്കുന്ന രോഗത്തിനുള്ള ചികിത്സയായ ഹെപ്പാരിന്‍ കുത്തിവെപ്പ് നിര്‍മിച്ചായിരുന്നു തുടക്കം. 1962ല്‍ അവര്‍ ഡിപിറ്റി (ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്) വാക്‌സിനുകളുടെ നിര്‍മാണം ആരംഭിച്ചു. അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യമേഖല വാക്‌സിന്‍ നിര്‍മാതാക്കളായി ബയോളജിക്കല്‍ ഇ മാറി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോവിഷീല്‍ഡ് നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥാപിതമാകുന്നത്. 1970ഓടെ, ക്ഷയരോഗ ചികിത്സയ്ക്കുള്ള മരുന്ന് നിര്‍മിക്കുന്ന ആദ്യ കമ്പനി, മൃഗങ്ങള്‍ക്കുള്ള വാക്‌സിന്‍ നിര്‍മിക്കുന്ന ആദ്യ കമ്പനി എന്നീ നേട്ടങ്ങളും ബയോളജിക്കല്‍ ഇ സ്വന്തമാക്കി.

  ദശകോടി ഹരിത കിലോമീറ്ററുകള്‍ പിന്നിട്ട് ടാറ്റാ പവറിന്‍റെ ചാര്‍ജിങ് ശൃംഖല

കുടുംബ ബിസിനസ്സ് ഏറ്റെടുക്കാന്‍ തനിക്ക് ഒരു പ്ലാനും ഇല്ലായിരുന്നുവെന്ന് നിലവില്‍ ബയോളജിക്കല്‍ ഇയുടെ തന്ത്രപ്രധാന പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള മഹിമ ഒരിക്കല്‍ ഫോര്‍ബ്‌സിനോട് വെളിപ്പെടുത്തിയിരുന്നു. പക്ഷേ കാലം മഹിമയെ ബയോളജിക്കല്‍ ഇയുടെ തലപ്പത്ത് തന്നെ എത്തിച്ചു. യുകെയിലെ  വെബ്സ്റ്റര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം 2001ല്‍ തൊഴില്‍ പരിചയം നേടുന്നതിന് വേണ്ടിയാണ് മഹിമ ബയോളജിക്കല്‍ ഇയില്‍ എത്തുന്നത്. അതുവരെ കമ്പനിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് യാതൊരു അറിവും ഇല്ലാതിരുന്ന മഹിമ ബയോളജിക്കല്‍ ഇയിലെ വാക്‌സിന്‍ നിര്‍മാണത്തില്‍ ആകൃഷ്ടയായി. പൊതുജനാരോഗ്യത്തില്‍ വലിയ സ്വാധീനമുണ്ടാക്കുന്ന ഒന്നാണ് വാക്‌സിന്‍ എന്നുള്ളത് കൊണ്ടായിരുന്നു ഇത്.

  സ്പോർട്സ് കേരള ഫൗണ്ടേഷൻ വേനൽക്കാല ക്യാമ്പുകൾ

മഹിമ കമ്പനിയുടെ ചുമതല ഏറ്റെടുക്കുമ്പോള്‍ കമ്പനിയുടെ വരുമാനത്തില്‍ 10 ശതമാനം മാത്രമായിരുന്നു വാക്‌സിനുകളുടെ പങ്കാളിത്തം. 2002ല്‍ കമ്പനി ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനുകളുടെ നിര്‍മാണം ആരംഭിച്ചു. കേന്ദ്രസര്‍ക്കാര്‍ ഹെപ്പറ്റൈറ്റിസ് ബിക്കെതിരായി സാര്‍വ്വത്രിക പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇന്ന് കമ്പനിയുടെ വരുമാനത്തില്‍ 80 ശതമാനവും വാക്‌സിന്‍ നിര്‍മാണത്തിലൂടെയാണ്. മാത്രമല്ല നിരവധി അവശ്യ, ജീവന്‍രക്ഷാ മരുന്നുകളും വാക്‌സിനുകളും ആഗോള വിപണികളില്‍ വിതരണം ചെയ്യുന്ന ദക്ഷിണേന്ത്യയിലെ ഏക കമ്പനി കൂടിയാണ് ബയോളജിക്കല്‍ ഇ.

കോവിഡ്-19 പോരാട്ടത്തിന് ആവശ്യമായ മരുന്നുകളുടെയും വാക്‌സിന്റെയും വിതരണത്തില്‍ ബയോളജിക്കല്‍ ഇ വലിയ പങ്ക് വഹിക്കുമെന്നാണ് മഹിമയുടെ പ്രതീക്ഷ. 2020 നവംബറിലാണ് കമ്പനി കോര്‍ബിവാക്‌സിന്റെ പരീക്ഷണം ആരംഭിച്ചത്. ആദ്യ രണ്ട് ഘട്ടങ്ങളിലും പരീക്ഷണം വിജയകരമായിരുന്നതായി അടുത്തിടെയാണ് കമ്പനി പ്രഖ്യാപിച്ചത്. മൂന്നാംഘട്ട പരീക്ഷണത്തിന് കേന്ദ്ര മരുന്ന് നിലവാര നിയന്ത്രണ സംഘടന( സിഡിഎസ്‌സിഒ) ബയോളജിക്കല്‍ ഇ ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

Maintained By : Studio3