Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുഎഇയിലെ പ്രമുഖ ബാങ്കുകളുടെ അറ്റാദായം 35 ശതമാനം ഇടിഞ്ഞ് 6.7 ബില്യണ്‍ ഡോളറായി

1 min read

കഴിഞ്ഞ വര്‍ഷം യുഎഇയിലെ നാല് വന്‍കിട ബാങ്കുകളുടെ അറ്റാദായത്തില്‍ കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തി

ദുബായ്: യുഎഇയിലെ പ്രമുഖ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി ഈ വര്‍ഷവും പരുങ്ങലിലെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വ്വീസ്. ബാങ്കുകളുടെ പ്രധാന വരുമാന സ്രോതസ്സായ പലിശ വരുമാനം സമ്മര്‍ദ്ദത്തില്‍ തുടരുന്നതിനാല്‍ നഷ്ടസാധ്യത മുന്‍നിര്‍ത്തിയുള്ള നീക്കിയിരുപ്പുകള്‍ വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മൂഡീസ് അഭിപ്രായപ്പെട്ടു.

2020ല്‍ യുഎഇയിലെ ഏറ്റവും വലിയ നാല് ബാങ്കുകളുടെ അറ്റാദായത്തില്‍ കുത്തനെയുള്ള, എന്നാല്‍ കൈകാര്യം ചെയ്യാനാകുന്ന ഇടിവുണ്ടായി. എങ്കിലും മെച്ചപ്പെട്ട വിപണി പങ്കാളിത്തവും പ്രാദേശിക സര്‍ക്കാരുകളുമായുള്ള മികച്ച ബന്ധവും വമ്പിച്ച റീറ്റെയ്ല്‍ സാന്നിധ്യവും മൂലം ഈ വര്‍ഷവും യുഎഇയിലെ ബാങ്കുകള്‍ നേട്ടമുണ്ടാക്കുമെന്ന് മൂഡീസ് പറഞ്ഞു. കുറഞ്ഞ പലിശ നിരക്ക് കുറച്ച് കാലത്തേക്ക് കൂടി തുടരാന്‍ ഇടയുള്ളതിനാല്‍ ബാങ്കുകളുടെ പ്രധാന വരുമാന സ്രോതസ്സായ പലിശ വരുമാനം ഈ വര്‍ഷവും സമ്മര്‍ദ്ദത്തിലായിരിക്കും. എങ്കിലും പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ അയവ് വരികയും വാക്‌സിനേഷന്‍ കാര്യക്ഷമമായി നടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വായ്പകളിലെ വര്‍ധനയിലൂടെ ബാങ്കുകള്‍ക്ക് പലിശ വരുമാനത്തിലുള്ള കുറവിനെ അതിജീവിക്കാനാകും. പ്രതികൂല സാഹചര്യം മുന്നില്‍ക്കണ്ടുള്ള ബാങ്കുകളുടെ നീക്കിയിരുപ്പും ഈ വര്‍ഷം കൂടുമെന്ന് മൂഡീസ് അഭിപ്രായപ്പെട്ടു.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്

ഫസ്റ്റ് അബുദാഹി ബാങ്ക്, എമിറേറ്റ്‌സ് എന്‍ബിഡി, അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക് തുടങ്ങി യുഎഇയിലെ മൊത്തം ബാങ്കിംഗ് ആസ്തികളില്‍ 70 ശതമാനവും കയ്യാളുന്ന നാല് ബാങ്കുകള്‍ മൊത്തത്തില്‍ കഴിഞ്ഞ വര്‍ഷം 6.7 ബില്യണ്‍ ഡോളറാണ് അറ്റാദായമായി റിപ്പോര്‍ട്ട് ചെയ്തത്. 2019ലെ 10.2 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 35 ശതമാനം കുറവാണിത്.

പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ വായ്പകളില്‍ നിന്നുള്ള നഷ്ടവുമായി ബന്ധപ്പെട്ട നീക്കിയിരുപ്പ് കൂടിയതും കുറഞ്ഞ പലിശ നിരക്കുകളും 2019ലെ നേട്ടം ആവര്‍ത്തിക്കാത്തതുമാണ് ബാങ്കുകളുടെ അറ്റാദായം കുറയാനുള്ള പ്രധാന കാരണമായി മൂഡീസ് പറയുന്നത്. പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങള്‍ 2021 ആദ്യ പാദങ്ങളിലും ബാങ്കുകളുടെ ലാഭത്തെ ബാധിക്കും. ഏറ്റെടുക്കലിന്റെ ഫലമായി അറ്റ പലിശ വരുമാനം മെച്ചപ്പെട്ടിരുന്നെങ്കിലും ഇതൊഴുവാക്കിയതോടെ പലിശ വരുമാനത്തില്‍ 8.0 ശതമാനം ഇടിവുണ്ടായെന്ന് മൂഡീസിലെ അനലിസ്റ്റായ ഫ്രാന്‍സിസ്‌ക പവോലിനോ പറഞ്ഞു. ബാങ്കുകളുടെ സംയോജിത പലിശ വരുമാനത്തില്‍ 1.0 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധന രേഖപ്പെടുത്തി.

  പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ് ഐപിഒ

ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്‌സ് എന്‍ബിഡി, അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക് എന്നീ നാല് ബാങ്കുകളുടെയും അറ്റാദായത്തില്‍ രണ്ടക്ക നഷ്ടമാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. എമിറേറ്റ്‌സ് എന്‍ബിഡിയില്‍ അറ്റാദായം 52 ശതമാനം ഇടിഞ്ഞു. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ വായ്പ നഷ്ട നീക്കിയിരുപ്പ് നിരക്കുകള്‍ വര്‍ധിപ്പിച്ചതാണ് അറ്റാദായം കുറയാനുള്ള പ്രധാന കാരണം. ദുബായ് ഇസ്ലാമിക് ബാങ്കിന്റെ അറ്റാദായം 38 ശതമാനം ഇടിഞ്ഞു. മുന്‍കരുതല്‍ നീക്കിയിരുപ്പുകള്‍ വര്‍ധിപ്പിച്ചതും നൂര്‍ ബാങ്ക് ഏറ്റെടുപ്പിനെ തുടര്‍ന്ന് പ്രവര്‍ത്തനച്ചിലവുകള്‍ കൂടിയതും പലിശ വരുമാനം കുറഞ്ഞതുമാണ് ബാങ്കിന്റെ ലാഭം ഇടിയാനുള്ള പ്രധാന കാരണങ്ങള്‍.

അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിന്റെ അറ്റാദായം 27 ശതമാനം ഇടിഞ്ഞു. ഫസ്റ്റ് അബുദാബി ബാങ്കിന്റെ അറ്റാദായം 16 ശതമാനം ഇടിഞ്ഞു. വായ്പ നഷ്ട നീക്കിയിരുപ്പകള്‍ വര്‍ധിപ്പിച്ചതും പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതുമാണ് ലാഭം കുറയാനുള്ള പ്രധാന കാരണങ്ങള്‍. ഏറ്റെടുക്കലുകള്‍ മാറ്റി നിര്‍ത്തിയാല്‍ ബാങ്കുകളുടെ കുറഞ്ഞ പലിശ നിരക്കുകള്‍ മൂലം അറ്റ പലിശ വരുമാനത്തില്‍ 8 ശതമാനം ഇടിവുണ്ടായി. പലിശ-ഇതര വരുമാനത്തിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിക്ഷേപങ്ങളിലെ ജാമ്യം, ഫീസ് അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍, വിപണി വ്യാപാരം എന്നിവയില്‍ നിന്നുള്ള വരുമാനവും 10 ശതമാനം ഇടിഞ്ഞു. പ്രവര്‍ത്തനച്ചിലുവുകളില്‍ കാര്യമായ മാറ്റം ഉണ്ടായില്ലെങ്കിലും ഏറ്റെടുക്കലുകളുടെ ഫലമായി ഇവ കൂടി.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ

ബാങ്കിന്റെ നീക്കിയുരിപ്പുകളില്‍ കഴിഞ്ഞ വര്‍ഷം കാര്യമായ വര്‍ധന രേഖപ്പെടുത്തിയെങ്കിലും കവറേജ് അനുപാതം 2019ലെ 99 ശതമാനത്തില്‍ നിന്നും 86 ശതമാനമായി കുറഞ്ഞു. ആസ്തികളുടെ മൂല്യം കുറയുന്ന അവസ്ഥയില്‍ 2021ലും ബാങ്കുകളുടെ നീക്കിയിരുപ്പ് വര്‍ധിക്കുമെന്നാണ് മൂഡീസിന്റെ അനുമാനം. അതേസമയം ബാങ്കുകളുടെ മൂലധന ശേഖരം മികച്ച നിലയില്‍ തുടരുകയാണ്. വെല്ലുവിളി നിറഞ്ഞ സാമ്പത്തിക ചുറ്റുപാടുകളെ തുടര്‍ന്ന് യുഎഇയിലെ പത്ത് വലിയ ബാങ്കുകളുടെ വായ്പ നഷ്ട നീക്കിയിരുപ്പ് കഴിഞ്ഞ വര്‍ഷം 79 ശതമാനം വര്‍ധിച്ച് 28.1 ബില്യണ്‍ ദിര്‍ഹമായതായാണ് അനുമാനം.

Maintained By : Studio3