കോവിഡ്-19 വാക്സിനേഷൻ വരുമാനം മെച്ചപ്പെടുത്തുമെന്ന് സാബിക് വിലയിരുത്തൽ
1 min read![](https://futurekerala.in/wp-content/uploads/2021/02/Future-Kerala-Sabic-assesses-that-Covid-19-vaccination-will-improve-revenue.jpg)
2021ൽ വരുമാനത്തിൽ 2-5 ശതമാനം വർധനയാണ് സാബിക് പ്രതീക്ഷിക്കുന്നത്
2020ൽ 40 ദശലക്ഷം റിയാൽ ആയിരുന്നു സാബികിന്റെ വരുമാനം
റിയാദ്: കോവിഡ്-19നെതിരായി ലോകമെമ്പാടും നടക്കുന്ന വാക്സിനേഷനിലൂടെ ഈ വർഷം വരുമാനത്തിൽ രണ്ട് മുതൽ അഞ്ച് ശതമാനം വരെ വർധനയുണ്ടാകുമെന്ന് കെമിക്കൽസ് നിർമാതാക്കളായ സൌദി ബേസിക് ഇൻഡ്ട്രീസ് കോർപ്പറേഷന്റെ (സാബിക്) വിലയിരുത്തൽ. കഴിഞ്ഞ വർഷം വരുമാനത്തിൽ ഇടിവുണ്ടായെങ്കിലും കമ്പനി നഷ്ടത്തിലേക്ക് പോകുമെന്ന വിദഗ്ധവിലയിരുത്തലിനെ പിന്തള്ളി കൊണ്ട് ലാഭം സ്വന്തമാക്കാൻ സാബികിന് സാധിച്ചിരുന്നു.
ഈ വർഷം പ്രീടാക്സ് (നികുതിക്ക് മുമ്പുള്ള) വരുമാനം 2020ൽ ഉണ്ടായിരുന്നതിനേക്കാൾ അധികമായിരിക്കുമെന്നാണ് കരുതുന്നതെന്ന് സാമ്പത്തിക കണക്കുകൾ പുറത്തുവിട്ടുകൊണ്ട് സാബിക് പറഞ്ഞു. അതേസമയം ചിലവിടൽ കഴിഞ്ഞ വർഷത്തേതിന് സമാനമായി തുടരും. 2020ൽ 40 മില്യൺ റിയാൽ വരുമാനമാണ് സാബിക് സ്വന്തമാക്കിയത്. 2019ൽ 5.2 ബില്യൺ വരുമാനം സ്വന്തമാക്കിയ സ്ഥാനത്താണിത്. പകർച്ചവ്യാധി കെമിക്കൽ ഉൽപ്പന്നങ്ങളുടെ ഡിമാൻഡിൽ കാര്യമായ ഇടിവുണ്ടാക്കിയതിനാൽ സാബികിൽ കുറഞ്ഞത് 300 മില്യൺ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തൽ. ഒക്ടോബർ-ഡിസംബർ പാദത്തിൽ 2.2 ബില്യൺ റിയാൽ ആയിരുന്നു കമ്പനിയുടെ വരുമാനം. മൂന്നാംപാദത്തെ അപേക്ഷിച്ച് വരുമാനത്തിൽ ഇരട്ടിയിലധികം വർധനയാണ് അവസാന പാദത്തിൽ ഉണ്ടായത്.
സ്ഥിരതയാർന്ന സാമ്പത്തിക വീണ്ടെടുക്കൽ നാലാംപാദത്തിൽ കമ്പനിയുടെ വരുമാനത്തിൽ പ്രതിഫലിച്ചതായി സിഇഒ യൂസഫ് അൽ-ബെന്യാൻ പറഞ്ഞു. ഓഹരിയുടമകൾക്ക് മികച്ച ലാഭവിഹിതം നൽകുക എന്നതിനാണ് കമ്പനി കൂടുതൽ ഊന്നൽ നൽകുകയെന്നും അതോടൊപ്പം തന്നെ കമ്പനിയുടെ സാമ്പത്തിക ഭദ്രതയും മികച്ച ക്രെഡിറ്റ് റേറ്റിംഗും ഉറപ്പ് വരുത്തുമെന്നും അൽ-ബെന്യാൻ അറിയിച്ചു. ഡിസംബറിൽ ഓഹരിയൊന്നിന് 1.5 റിയാലാണ് രണ്ടാംപാദത്തിലെ ലാഭവിഹിതമായി സാബിക് ഡയറക്ടർ ബോർഡ് പ്രഖ്യാപിച്ചത്. ആദ്യപാദത്തിലും ഇതേ ലാഭവിഹിതമായിരുന്നു കമ്പനി നൽകിയിരുന്നത്.
പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ സ്പെഷ്യാലിറ്റി യൂണിറ്റ് ലിസ്റ്റ് ചെയ്യാനുള്ള പദ്ധതിയിലാണ് സാബിക്.
സിറ്റിഗ്രൂപ്പ്, മോർഗൻ സ്റ്റാൻലി ഉൾപ്പടെയുള്ള പ്രമുഖ ബാങ്കുകളെയാണ് ഇടപാട് നടത്തുന്നതിനായി സാബിക് പരിഗണിക്കുന്നതെന്ന് ബ്ലൂംബർഗ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിവർഷം 2 ബില്യൺ വരുമാനം ഉണ്ടാക്കുന്ന യൂണിറ്റാണിത്. സൌദിയിലെ പൊതുമേഖലാ എണ്ണക്കമ്പനിയായ അരാംകോ രാജ്യത്തെ സോവറീൻ വെൽത്ത് ഫണ്ടായ പിഐഎഫിൽ നിന്നും കഴിഞ്ഞ വർഷം സാബികിലെ 70 ശതമാനം ഓഹരികൾ 69 ബില്യൺ ഡോളറിന് ഏറ്റെടുത്തിരുന്നു. ഏറ്റെടുക്കലിലൂടെ 3-4 ബില്യൺ ഡോളർ ആസ്തിയുള്ള സംയുക്ത സംരംഭമായി ഈ കൂട്ടായ്മ വളർന്നുവെന്നും 1.5-1.8 ബില്യൺ വരെയാണ് ഇതിൽ സാബികിന്റെ പങ്കെന്നും അൽ-ബെന്യാൻ പറഞ്ഞു. തുടർന്നും ഏഷ്യൻ, അമേരിക്കൻ വിപണികളിലെ വളർച്ചയാണ് കമ്പനിയുടെ ലക്ഷ്യമെന്നും കടപ്പത്ര വിപണിയിലേക്ക് ഇറങ്ങാൻ കമ്പനിക്ക് പദ്ധതികൾ ഇല്ലെന്നും സാബിക് സിഇഒ കൂട്ടിച്ചേർത്തു.