Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടിബറ്റിനുള്ള പിന്തുണ വീണ്ടും ഉറപ്പിച്ച് യുഎസ്

1 min read

ദലൈലാമയുടെ ജന്മദിനത്തില്‍ അമേരിക്കയില്‍നിന്നും ആശംസാതരംഗം

ധരംശാല: ചൈനയില്‍നിന്നുള്ള ചൈനയില്‍ നിന്നുള്ള ഇടപെടലോ ഭയപ്പെടുത്തലോ ഇല്ലാതെ ടിബറ്റിലെ ജനങ്ങള്‍ക്ക് അവരുടെ മതം ആചരിക്കാനും അവരുടെ ഭാഷ സംസാരിക്കാനും അവരുടെ സംസ്കാരം സ്വതന്ത്രമായി ആഘോഷിക്കാനും കഴിയുമെന്ന് യുഎസ്. ടിബറ്റിന്‍റെ ആത്മീയാചാര്യന്‍ ദലൈലാമയുടെ 86-ാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയാണ് നാടുകടത്തപ്പെട്ട ജനതയ്ക്ക് ആവര്‍ത്തിച്ചുള്ള പിന്തുണയുമായി രംഗത്തുവന്നത്. പ്രത്യാശയുടേയും ആത്മീയ മാര്‍ഗനിര്‍ദേശത്തിന്‍റെയും സന്ദേശമാണ് ദലൈലാമ ലോകവുമായി പങ്കിട്ടത്. അദ്ദേഹത്തിന്‍റെ ജന്മദിനം എല്ലാവര്‍ക്കും സന്തോഷവും ആരോഗ്യവും സുരക്ഷയും നല്‍കട്ടെയെന്നും പെലോസി ട്വിറ്ററില്‍ കുറിച്ചു.

ചൈനീസ് ഭരണത്തിനെതിരായ പരാജയപ്പെട്ട പ്രക്ഷോഭത്തെത്തുടര്‍ന്ന് 1959 മാര്‍ച്ചില്‍ ടിബറ്റില്‍ നിന്ന് പലായനം ചെയ്ത ദലൈലാമ, ‘മിഡില്‍-വേ’ സമീപനത്തിലാണ് വിശ്വസിക്കുന്നത്.ടിബറ്റിന് കൂടുതല്‍ സ്വയംഭരണാവകാശം അദ്ദേഹം ആവശ്യപ്പെടുന്നു. എന്നാല്‍ അതിന് ബെയ്ജിംഗ് തയ്യാറാകുന്നില്ല. സാധാരണ ടിബറ്റന്‍ ജനത ചൈനയില്‍ നിന്ന് സ്വതന്ത്ര്യം തന്നെയാണ് ആഗ്രഹിക്കുന്നത്. ചൊവ്വാഴ്ച വാഷിംഗ്ടണില്‍ നടന്ന ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് ദലൈലാമയ്ക്ക് ആശംസകള്‍ നേര്‍ന്നു. അദ്ദേഹത്തിന്‍റെ കൃപയും അനുകമ്പയും നമുക്കെല്ലാവര്‍ക്കും പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’ആഗോള ടിബറ്റന്‍ സമൂഹത്തോടുള്ള അദ്ദേഹത്തിന്‍റെ സമര്‍പ്പണത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. സമത്വത്തോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധതയും വിലയേറിയതാണ്.’ പ്രൈസ് പറഞ്ഞു. അദ്ദേഹം ദലൈലാമയ്ക്ക് ആയുരാരോഗ്യസൗഖ്യം നേര്‍ന്നു.

പെലോസിയുടെ ടിബറ്റന്‍ ജനതയ്ക്കുള്ള അചഞ്ചലമായ പിന്തുണയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇപ്പോള്‍ അവരുടെ ഊഷ്മളമായ ആശംസകള്‍ ടിബറ്റിനുള്ള യുഎസ് ഗവണ്‍മെന്‍റിന്‍റെ പിന്തുണയെ ഊട്ടിയുറപ്പിക്കുന്നതാണ്. ഹിമാചല്‍ പ്രദേശിലെ ഈ വടക്കന്‍ മലയോര നഗരമായ ധരംശാല ആസ്ഥാനമായുള്ള സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്ട്രേഷന്‍റെ (സിടിഎ) ടിബറ്റന്‍ ഉദ്യോഗസ്ഥരെ പെലോസിയുടെ വാക്കുകള്‍ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്. ടിബറ്റിനോടുള്ള നയങ്ങള്‍ പുനഃപരിശോധിക്കാന്‍ ചൈനീസ് അധികാരികളെ പ്രേരിപ്പിക്കുന്നതിന് പെലോസിയുടെ തുടര്‍ച്ചയായ പങ്ക് സഹായിക്കുമെന്ന് സിടിഎ പറഞ്ഞു.

“ടിബറ്റ് നയവും പിന്തുണാ നിയമവും ഇപ്പോള്‍ യുഎസ് നിയമമാണ്, അത് പുനര്‍ജന്മ പ്രക്രിയയ്ക്ക് മതസ്വാതന്ത്ര്യത്തിന്‍റെ പ്രാധാന്യം എടുത്തുകാണിക്കുന്നു, ഒപ്പം അവരുടെ അവകാശങ്ങള്‍ മാനിക്കപ്പെടുന്ന ഒരു ഭാവി അര്‍ഹിക്കുന്ന ടിബറ്റ് ജനതയുടെ അഭിലാഷങ്ങളെ മാനിക്കുകയും ചെയ്യുന്നു,” സിടിഎയുടെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ പറഞ്ഞു. ‘യുഎസ് ജനപ്രതിനിധിസഭയും സെനറ്റും ചൈനയെ ഉത്തരവാദിത്തമുള്ളവരാക്കാനും ടിബറ്റന്‍ ജനതയെ പിന്തുണയ്ക്കാനും പോരാടി.

ടിബറ്റിനെ പിന്തുണയ്ക്കുന്ന നയം ഇന്ന് നിയമമാണ്’ ഒരു വീഡിയോ സന്ദേശത്തില്‍ പെലോസി പറഞ്ഞു. ടിബറ്റിനെ പിന്തുണയ്ക്കുന്നതിനായി യുഎസ് കൂടുതല്‍ ശക്തമായ നടപടി തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.’ഈ പ്രത്യേക ദിനത്തില്‍, കോണ്‍ഗ്രസ് പ്രതിനിധികളെ ധരംശാലയിലേക്ക് നയിച്ചത് താന്‍ ഓര്‍ക്കുന്നു.ദലൈലാമയെ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ച ഞങ്ങള്‍ ഭാഗ്യംചെയ്തവരാണ്. അവിടെ ടിബറ്റന്‍ ജനതയുടെ അഭിലാഷങ്ങള്‍ കാണാനുള്ള അവസരവും ഞങ്ങള്‍ക്ക് ലഭിച്ചു. പ്രത്യേകിച്ച് ഞങ്ങള്‍ കണ്ടുമുട്ടിയ ടിബറ്റന്‍ കുട്ടികളുടെ കണ്ണുകളില്‍ അത് പ്രകടമായിരുന്നു.’പെലോസി ഓര്‍മിക്കുന്നു.പ്രസിഡന്‍റ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് സമ്മാനിച്ച കോണ്‍ഗ്രസ് സ്വര്‍ണ്ണ മെഡല്‍ ദലൈലാമയ്ക്ക് നല്‍കാനായി എന്നതിലുള്ള സന്തോഷവും അവര്‍ പങ്കുവെച്ചു. ടിബറ്റന്‍ ജനതയുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിന്, സമാധാനത്തിന്‍റെ ഉത്തമമായ ലക്ഷ്യത്തിനായി നമ്മുടെ ജനങ്ങളും നേതാക്കളും ഒരുമിച്ച് പ്രവര്‍ത്തിക്കട്ടെ എന്നും പെലോസി പറഞ്ഞു.

രസകരമെന്നു പറയട്ടെ, ദലൈലാമ തന്നെ പെലോസിയുമായി ഒരു പ്രത്യേക ബന്ധം പങ്കിടുന്നുണ്ട്. കഴിഞ്ഞ ദശകങ്ങളില്‍ ടിബറ്റന്‍ ജനതയുടെ ന്യായമായ ആവശ്യങ്ങളോടുള്ള ‘വിശ്വസ്തവും അചഞ്ചലവുമായ പിന്തുണ’യ്ക്ക്’ വ്യക്തിപരമായ സൗഹൃദം ‘അദ്ദേഹം പലപ്പോഴും പറയാറുണ്ട്. ഉഭയകക്ഷി യുഎസ് കോണ്‍ഗ്രസ് പ്രതിനിധി സംഘവുമായി പെലോസി 2017 മെയ് 9 നാണ് ധരംശാലയില്‍ ആത്മീയാചാര്യന്‍റെ വസതി സന്ദര്‍ശിച്ചത്. ജനുവരി 4 ന് യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കറായി നാലാം തവണയും പെലോസി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ “എല്ലായ്പ്പോഴും എന്നപോലെ, ടിബറ്റന്‍ ജനതയ്ക്കുള്ള നിങ്ങളുടെ ഉറച്ച പിന്തുണയ്ക്കും ഒപ്പം നിങ്ങള്‍ കാണിച്ച വ്യക്തിപരമായ സൗഹൃദത്തിനും അഗാധമായ ബഹുമാനവും നന്ദിയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” ദലൈലാമ തന്‍റെ അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ പെലോസിക്ക് എഴുതിയിരുന്നു.

യുഎസ്-ദലൈലാമ ബന്ധം ഒരു സ്വര്‍ണ്ണ വാച്ചിലാണ് ആരംഭിച്ചത്. ‘കുട്ടിക്കാലത്ത് ദലൈലാമ ശാസ്ത്രവും മെക്കാനിക്സും ആസ്വദിച്ചിരുന്നു. ഇത് അറിഞ്ഞ പ്രസിഡന്‍റ് ഫ്രാങ്ക്ലിന്‍ റൂസ്വെല്‍റ്റ് വളരെ ചെറുപ്പക്കാരനായ ദലൈലാമയ്ക്ക് ചന്ദ്രന്‍റെ ഘട്ടങ്ങളും ആഴ്ചയിലെ ദിവസങ്ങളും കാണിക്കുന്ന ഒരു വാച്ച് നല്‍കി. സ്വര്‍ണ്ണ വാച്ച് ഗംഭീരമെന്ന് വിശേഷിപ്പിക്കുകയും 1959 ല്‍ ടിബറ്റില്‍ നിന്ന് പലായനം ചെയ്തപ്പോള്‍ അതും കൂടെ കൊണ്ടുവരികയും ചെയ്തു. ദലൈലാമ എല്ലാ യുഎസ് പ്രസിഡന്‍റുമാരുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ബരാക് ഒബാമയുമായി നാലുതവണയാണ് കൂടിക്കാഴ്ച നടത്തിയത്. അതുപോലെ, ബില്‍ ക്ലിന്‍റനെയും ജോര്‍ജ്ജ് ഡബ്ല്യു. ബുഷിനെയും പലതവണ കണ്ടു. ഓരോ തവണയും കൂടിക്കാഴ്ചക്കെതിരെ ചൈനീസ് സര്‍ക്കാര്‍ രൂക്ഷമായാണ് പ്രതികരിച്ചത്.

Maintained By : Studio3