Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അഫ്ഗാനില്‍ ആരും വിജയികളല്ല : സേനകളും ഭീകരരും ഒരുപോലെ പരാജയപ്പെടുമ്പോള്‍…

1 min read

അഫ്ഗാനില്‍ താലിബാന്‍ എല്ലായ്പ്പോഴും ഉണ്ടായിരുന്നതിന് ഒരു കാരണമുണ്ട്, അത് മികച്ച പോരാളികളുടെയോ സാങ്കേതികവിദ്യയുടെയോ തന്ത്രജ്ഞരുടെയോ ഉല്‍പ്പന്നമായിരുന്നില്ല എന്നതാണത്. അയല്‍ രാജ്യമായ പാക്കിസ്ഥാനില്‍ ഒരു സുരക്ഷിത താവളം ലഭിച്ചതിന്‍റെ അപാരമായ ആനുകൂല്യങ്ങള്‍ അവര്‍ ആസ്വദിക്കുക മാത്രമായിരുന്നു.

ന്യൂഡെല്‍ഹി: കഴിഞ്ഞ പത്ത് വര്‍ഷമായി അഫ്ഗാനിസ്ഥാനില്‍ യുഎസിന്‍റെ പങ്കിനെക്കുറിച്ച് കുറഞ്ഞത് പത്ത് വ്യത്യസ്ത സംവാദങ്ങളെങ്കിലും നടന്നിട്ടുണ്ട്. അതായത് യുഎസ് ഇവിടെ തുടരേണ്ടതുണ്ടോ, അതോ പിന്മാറണോ, അതുമല്ല സൈന്യം തന്ത്രങ്ങള്‍ മാറ്റുകയാണോ വേണ്ടത് തുടങ്ങി നിരവധി വാദമുഖങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി യുഎസ് അഫ്ഗാനിലുണ്ട്. എന്നാല്‍ താലിബാന്‍ എല്ലായ്പ്പോഴും അവിടെയുണ്ട് എന്ന് അവര്‍ പറയുന്നു. അതായത് യുഎസ് വരുന്നതിനുമുമ്പും അവര്‍ പിന്മാറിയാല്‍ അതിനുശേഷവും അവര്‍ അവിടെ ഉണ്ടാകും എന്നര്‍ത്ഥം. അപ്പോള്‍ 20 വര്‍ഷം നീണ്ടുനിന്ന യുദ്ധം നടത്തിയ യുഎസ് ഇവിടെ വിജയം കണ്ടെത്തിയോ എന്നത് പ്രസക്തമായ ചോദ്യമാണ്. അതോ താലിബാനാണോ മേല്‍ക്കൈ നേടിയത്. ഇതുരണ്ടുമല്ലാതെ അഫ്ഗാന്‍ സര്‍ക്കാരിന് എന്തെങ്കിലും നേട്ടത്തിന്‍റെ കഥ പറയാനാകുമോ എന്നതെല്ലാം ഇപ്പോള്‍ വിമര്‍ശകര്‍ ഉന്നയിക്കുന്ന സംശയങ്ങളാണ്. എല്ലാവസ്തുതകളും ഇഴകീറിപരിശോധിച്ചാല്‍ അഫ്ഗാനില്‍ ആരും വിജയികളല്ല എന്നു പറയേണ്ടിവരും.

അഫ്ഗാനില്‍ താലിബാന്‍ “എല്ലായ്പ്പോഴും” ഉണ്ടായിരുന്നതിന് ഒരു കാരണമുണ്ട്, അത് മികച്ച പോരാളികളുടെയോ സാങ്കേതികവിദ്യയുടെയോ തന്ത്രജ്ഞരുടെയോ ഉല്‍പ്പന്നമല്ല എന്നതാണത്. അയല്‍ രാജ്യമായ പാക്കിസ്ഥാനില്‍ ഒരു സുരക്ഷിത താവളം ലഭിച്ചതിന്‍റെ അപാരമായ ആനുകൂല്യങ്ങള്‍ അവര്‍ ആസ്വദിക്കുകയായിരുന്നു. അതുവഴി താലിബാനെ തകരാതെ നിലനിര്‍ത്തിയതും സഹായങ്ങള്‍ നല്‍കിയതും പാക്കിസ്ഥാനായിരുന്നു. ആത്യന്തികമായി അഫ്ഗാനെ അസ്ഥിരമായി നിലനിര്‍ത്താന്‍ പാക്കിസ്ഥാന്‍ തീരുമാനിക്കുന്നിടത്തോളം കാലം അവിടെ സരക്ഷിതത്വം ഉണ്ടാകില്ല. ഇതാണ് ഇപ്പോള്‍ അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ സ്ഥിതി മാറേണ്ടതുണ്ട്. അതിന് യുഎസിന് കഴിയുമെന്നാണ് ഏവരും കരുതുന്നത്.എന്നാല്‍ അവര്‍ ഒരു ആഗോള സൂപ്പര്‍ പവര്‍ പോലെ പ്രവര്‍ത്തിക്കാനും പാക്കിസ്ഥാനെ നിയന്ത്രിക്കാനും തയ്യാറാകണം. അഫ്ഗാനിലെ അസ്ഥിരതയുടെ കാരണവും സംഘര്‍ഷങ്ങളും എല്ലാം പാക്കിസ്ഥാന്‍റെ സൃഷ്ടി തന്നെയാണ്. പ്രവര്‍ത്തിക്കുന്നവരും അതില്‍ ബലിയാടാകുന്നവരും താലിബാനാണ് എന്നതുമാത്രെ വ്യത്യാസമുള്ളു. എന്തു ലക്ഷ്യങ്ങള്‍ക്കു പിന്നിലും മതത്തെക്കൂട്ടിക്കെട്ടിയുള്ള പ്രചാരണവും ജിഹാദുകളും ഇസ്ലാമബാദ് വളരെ മുമ്പുതന്നെ ആരംഭിച്ചതാണ്. ഇക്കാരണത്താലാണ് വിദ്യാലയങ്ങള്‍ക്കുപോലും ഭീകരര്‍ ബോംബുവെയ്ക്കുന്നത്.

വിജ്ഞാനമുണ്ടായാല്‍ ഭീകരരുടെ വാദങ്ങളുടെ പൊള്ളത്തരം ജനത്തിനുമനസിലാകും. അത് ഒഴിവാക്കാന്‍ വിദ്യാഭ്യാസത്തെ അവര്‍ പ്രോത്സാഹിപ്പിക്കാറില്ല. താലിബാന്‍ അതിന് ഉത്തമ ഉദാഹരണമാണ്. ഇവിടെ യുഎസിന് ചെയ്യാവുന്നത് പാക്കിസ്ഥാനെ ഗൗരവമായി കാണുക എന്നതാണ്. അല്ലെങ്കില്‍ പ്രഖ്യാപിച്ചതുപോലെ സൈനികരെ പിന്‍വലിക്കുക.

ഇന്ന് ആഗോളതലത്തില്‍ വ്യക്തമായ വസ്തുതയാണ് പാക്കിസ്ഥാന്‍റെ ഭീകരത സംബന്ധിച്ച നയം. ലോകത്തിലെ ഏറ്റവും അപകടം പിടിച്ച തീവ്രവാദ സംഘടനകള്‍ക്ക് പാക് മണ്ണ് സ്വര്‍ഗമാണ്. അവിടെ അവര്‍ക്ക് വേണ്ട പിന്തുണ ലഭിക്കുന്നു. ഇക്കാര്യം പകല്‍ പോലെ വ്യക്തമായിട്ടും യുഎസ് അടക്കമുള്ളവര്‍ കര്‍ശന നടപടിക്ക് ശ്രമിക്കാത്തത് അഫ്ഗാനിലെ പ്രതിസന്ധി നീട്ടിക്കൊണ്ട്പോകുന്നു. ഇതിനു പിന്നില്‍ ചൈനയുടെ താല്‍പ്പര്യങ്ങളും നിലനില്‍ക്കുന്നുണ്ടാകാം. ബെയ്ജിംഗ് പറയുമ്പോള്‍ ആടുന്ന പാവ മാത്രമാണ് ഇന്ന് ഇസ്ലാമബാദ്.

അമേരിക്കയുടെ തന്ത്രം കുറ്റമറ്റതാണെങ്കില്‍ പോലും, അഫ്ഗാന്‍ സര്‍ക്കാര്‍ മികവുപുലര്‍ത്തിയെങ്കില്‍ക്കൂടിയും താലിബാനും അവരുടെ സഖ്യകക്ഷികളും ആസ്വദിക്കുന്ന സുരക്ഷിത താവളം അവരുടെ പോരാട്ടം അനിശ്ചിതമായി തുടരുന്നതിന് പര്യാപ്തമാണ്. എന്നാല്‍ ഇത് പോരാട്ടത്തില്‍ പാക്കിസ്ഥാന്‍റെ പങ്ക് വ്യക്തമാക്കുന്നതിന് പര്യാപ്തമല്ലെന്നാണ് പലരുടെയും വാദം. 2017 ന്യൂ ഇയര്‍ ദിനത്തില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പാക്കിസ്ഥാനുള്ള കോടിക്കണക്കിന് രൂപയുടെ യുഎസ് സഹായം നിര്‍ത്തലാക്കി. എന്നാല്‍ ഇത് പ്രതീക്ഷിച്ച ഫലം ചെയ്തില്ല. ഈ നടപടി വളരെ വൈകിപ്പോയിരുന്നു. പാക് തന്ത്രങ്ങളില്‍ മാറ്റം വരുത്താന്‍ അവര്‍ നിര്‍ബന്ധിതരാകുമെന്ന് യുഎസ് പ്രതീക്ഷിച്ചിരുന്നു. പാക്കിസ്ഥാനോടുള്ള സമീപനത്തിലും അതിനായി രൂപീകരിക്കേണ്ട തന്ത്രങ്ങളിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാതെ അഫ്ഗാനിസ്ഥാനില്‍ ഒരു വിജയം അസാധ്യമാണ്. അമേരിക്കയുടെ പിന്മാറ്റം അവരുടെ യുദ്ധസമാനമായ ചെലവുകള്‍ കുറയ്ക്കുന്നതിനുമാത്രമെ സഹായിക്കു. അതിനുപകരം അഫ്ഗാനില്‍ സമാധാനം പുലരുമെന്ന് പത്ത് ശതമാനം പേര്‍ പോലും അവിടെ വിശ്വസിക്കുന്നില്ല. മുമ്പ് താലിബാന്‍ ഭരിച്ച ഇരുണ്ടകാലഘട്ടം ഇനിയും തിരിച്ചുവരാനുള്ള സാധ്യത അധികമാണെന്നാണ് അഫ്ഗാന്‍ ജനത കരുതുന്നത്. താലിബാന്‍ -യുഎസ് കരാറിന്‍റെ ഭാഗമായി വിദേശ സൈനികരെ ആക്രമിക്കുന്നത് മാത്രമാണ് ഭീകരര്‍ അവസാനിപ്പിച്ചിട്ടുള്ളത്.

അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ പങ്ക് ഒരു സമ്പൂര്‍ണ്ണ യുദ്ധശ്രമത്തില്‍ നിന്ന് ഒരു ഉയര്‍ന്ന നിലവാരത്തിലുള്ള പ്രത്യാക്രമണ പിന്തുണാ പ്രവര്‍ത്തനത്തിലേക്ക് വികസിച്ചുകൊണ്ടിരുന്നു. വരും വര്‍ഷങ്ങളില്‍ ഇതിന്‍റെ ഫലങ്ങള്‍ ദൃശ്യമാകും. എന്നാല്‍ പുതുതായി യുഎസില്‍ അധികാരത്തിലെത്തിയ പ്രസിഡന്‍റ് ജോ ബൈഡന്‍ കാര്യങ്ങളെ വ്യത്യസ്തമായ രീതിയിലാണ് നോക്കിക്കണ്ടത്. അദ്ദേഹത്തിന്‍റെ തീരുമാനം അനുസരിച്ച്, യുഎസ് സൈനികരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് 2021 സെപ്റ്റംബര്‍ 11 ലെ അന്തിമകാലാവധി പ്രകാരം പിന്‍വലിക്കും. ഇത് “ശരിയായ” അല്ലെങ്കില്‍ “തെറ്റായ” തീരുമാനമാണോ എന്ന് ചരിത്രത്തിനുമാത്രമെ വിലയിരുത്താനാകു.

പലവഴിക്കുതിരിയാവുന്ന അവസ്ഥയിലാണ് ഇന്ന്കാബൂള്‍. മുന്നോട്ടുള്ള ഓരോ പാതയും അപകടകരമാണ്, ഓരോന്നിനും അവരുടേതായ പ്രവചനാതീതമായ ചെലവുകളും ആനുകൂല്യങ്ങളും ഉണ്ട്.

പിന്‍വലിക്കല്‍ അഫ്ഗാനിസ്ഥാനിലെ സംഭവങ്ങളെ സ്വാധീനിക്കാനുള്ള അമേരിക്കയുടെ കഴിവ് കുറയ്ക്കും. പക്ഷേ അവരുടെ ലക്ഷ്യങ്ങള്‍ അതേപടി നിലനില്‍ക്കും. അഫ്ഗാന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുക എന്നതാണ് അതില്‍ പ്രധാനം. ഒപ്പം അധികാരത്തിന്‍റെ സന്തുലിതാവസ്ഥ അനുകൂലമായി നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യും. സമാധാനവും അനുരഞ്ജന ശ്രമങ്ങളും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ അവരെ സഹായിക്കേണ്ടതുമുണ്ട്. മനുഷ്യാവകാശ സംരക്ഷണത്തിലെ നേട്ടങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യും. രാജ്യത്ത് നിന്ന് യുഎസിനെതിരെ ഉയര്‍ന്നുവരുന്ന ഏതെങ്കിലും തീവ്രവാദ ഭീഷണിയെ നേരിടുക, താലിബാന്‍, ഹഖാനി തീവ്രവാദ ശൃംഖലകള്‍ക്കുള്ള പിന്തുണ ഉപേക്ഷിക്കാന്‍ പാക്കിസ്ഥാനില്‍ സമ്മര്‍ദ്ദം തുടരുക എന്നിവയും ലക്ഷ്യങ്ങളാണ്.

1990 കളില്‍ താലിബാന്‍ കാബൂളിലേക്ക് കടക്കാന്‍ തയ്യാറാണെന്ന് ആരും കരുതിയിരുന്നില്ല. അവിടെ 40 വര്‍ഷത്തിലേറെയായി നിലനിന്നിരുന്ന ഒരു ആഭ്യന്തര ആഭ്യന്തര സംഘര്‍ഷങ്ങളുടെ വിപുലീകരണമായാണ് അതിനെ തുടക്കത്തില്‍ എല്ലാവരും കണ്ടത്. എന്നാല്‍ അവര്‍ അധികാരം പിടിച്ചടുത്തു. ആ പോരാട്ടത്തില്‍ ഒരു വിജയികളും സൃഷ്ടിക്കപ്പെട്ടില്ല എന്നതാണ് വാസ്തവം. പരാജിതര്‍ മാത്രമായിരുന്നു എല്ലാ പക്ഷത്തും നിലയുറപ്പിച്ചത്. താലിബാനും പരാജയപ്പെട്ടവരാണ്. അവര്‍ക്ക് ജനപിന്തുണ നേടാനായില്ല. എല്ലാം അടിച്ചേല്‍പ്പിക്കകയായിരുന്നു. ഭരണകൂടത്തെ അന്ന് അവര്‍ ഭയന്നു. സ്വന്തം നാട്ടുകാര്‍ക്കെതിരായ അനന്തമായ അക്രമം മാത്രമായിരുന്നു അവരുടെ നയങ്ങളിലൊന്ന്.

ഈ പോരാട്ടത്തില്‍ ഒരു കക്ഷി മാത്രമേയുള്ളൂ, പാക്കിസ്ഥാന്‍. അവരുടെ ലക്ഷ്യം അഫ്ഗാനിസ്ഥാനെ ദുര്‍ബലവും അസ്ഥിരവും ഭിന്നിച്ചതുമായി നിലനിര്‍ത്തുക എന്നതായിരുന്നു. 2001ലെ യുഎസ് അധിനിവേശത്തിനുശേഷം അഫ്ഗാനില്‍ പതിനായിരക്കണക്കിന് ആള്‍ക്കാര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ കാരണം, യുഎസില്‍ നിന്നും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും ഇസ്ലാമാബാദ് കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെട്ടുപോയതായി കാണപ്പെടുന്നു. ചൈനയുടെ പിന്തുണ മാത്രമാണ് ഇന്ന് പാക്കിസ്ഥാന് ആശ്രയം. യുദ്ധം ഏറ്റവും വൃത്തികെട്ടതും ദാരുണവുമായ മത്സരങ്ങളാണെന്ന് ഇന്ന് അഫ്ഗാനിസ്ഥാന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു, വിജയികള്‍ക്ക് പോലും തോല്‍ക്കുന്ന മത്സരം.

Maintained By : Studio3