Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് വ്യാപനത്തിനിടെ നിപ ഭീതിയും; മഹാബലേശ്വറിലെ വവ്വാലുകളില്‍ നിപ വൈറസ് ആന്റിബോഡി കണ്ടെത്തി

1 min read

നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് മഹാരാഷ്ട്രയിലെ മഹാബലേശ്വറിലുള്ള ഗുഹയില്‍ നിപ വൈറസ് ആന്റിബോഡികള്‍ ഉള്ള വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയത്

കൊറോണ വൈറസിന്റെ രോഗവ്യാപനശേഷി കൂടിയ ഡെല്‍റ്റ പ്ലസ് വകഭേദം ഉയര്‍ത്തുന്ന ഭീഷണിക്കിടെ, മഹാരാഷ്ട്രയില്‍ ആദ്യമായി നിപ വൈറസ് ആന്റിബോഡിയോട് കൂടിയ രണ്ട് വവ്വാല്‍ വര്‍ഗത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഐസിഎംആറിന്റെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എന്‍ഐവി) നിന്നുള്ള ശാസ്ത്രജ്ഞരാണ് മഹാരാഷ്ട്രയിലെ മഹാബലേശ്വറിലുള്ള ഗുഹയില്‍ നിപ വൈറസുള്ള വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയത്.

ലോകാരോഗ്യ സംഘടനയുടെ ലോകത്തിലെ പത്ത് പ്രധാന രോഗാണുക്കളുടെ പട്ടികയിലുള്ള നിപ വൈറസ് ഇന്ത്യയിലെ വവ്വാലുകളില്‍ എത്രത്തോളം പ്രചാരത്തിലുണ്ടെന്ന് കണ്ടെത്തുകയെന്നതായിരുന്നു എന്‍ഐവി ശാസ്ത്രജ്ഞരുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് മഹാബലേശ്വറിലെ ഗുഹക്കുള്ളില്‍ നിന്നും റൗസെറ്റസ് ലെസ്‌ചെനൗള്‍ട്ടില്‍, പിപിസ്‌ട്രെല്ലസ് പിപിസ്ട്രല്ലന്ന് എന്നീ വവ്വാല്‍ ഇനങ്ങളെ ഗവേഷകര്‍ മിസ്റ്റ് നെറ്റ് (വവ്വാലുകളെയും കാട്ടിനുള്ളിലെ മറ്റ് പക്ഷികളെയും ഗവേഷണ ആവശ്യങ്ങള്‍ക്കുള്‍പ്പടെ പിടികൂടുന്നതിനുള്ള വല) ഉപയോഗിച്ച് പിടികൂടിയത്. ഐസിഎംആറിന്റെയും എന്‍ഐവിയുടെയും പ്രത്യേക ഗവേഷണ കേന്ദ്രങ്ങളില്‍ വവ്വാലുകളെ നെക്രോപ്‌സിക്ക് (പോസ്റ്റ്‌മോര്‍ട്ടം) വിധേയരാക്കി. തൊണ്ടയില്‍ നിന്നും മലാശയത്തില്‍ നിന്നുമുള്ള സ്രവങ്ങളില്‍ നിന്നും കരള്‍, വൃക്ക, സ്പീള്‍ തുടങ്ങിയ അവയവങ്ങളുടെ സാംപിളുകളില്‍ നിന്നും ആര്‍എന്‍എ വേര്‍തിരിച്ചു. തങ്ങളുടെ പഠനത്തില്‍ ഇന്ത്യയിലെ വ്യത്യസ്ത വവ്വാല്‍ വര്‍ഗ്ഗങ്ങളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി പഠന റിപ്പോര്‍ട്ടില്‍ ഗവേഷകര്‍ വ്യക്തമാക്കി.

  കൊവിഡിനു ശേഷം വിദേശ സഞ്ചാരികളുടെ വരവില്‍ ഏറ്റവും വര്‍ധനവ് ഉണ്ടായത് ഇടുക്കി ജില്ലയിൽ

നിപ വൈറസ് ഒരു സൂട്ടോണിക് വൈറസ് ആണ്. അതായത് മൃഗങ്ങള്‍ക്കിടയിലും മനുഷ്യര്‍ക്കിടയിലും രോഗം പടര്‍ത്താന്‍ അവയ്ക്ക് ഇതിന് കഴിയും. 1998 -99 കാലഘട്ടത്തില്‍ മലേഷ്യയിലാണ് ആദ്യമായി നിപ വൈറസിനെ കണ്ടെത്തുന്നത്. പന്നികള്‍ക്കിടയിലും പന്നി വളര്‍ത്തുന്നവര്‍ക്കിടയിലും മസ്തിഷക വീക്കത്തിന് സമാനമായ പകര്‍ച്ചവ്യാധിയാണ് അന്നുണ്ടായത്. പിന്നീട് ബംഗ്ലാദേശ്, മലേഷ്യ, ഇന്ത്യ, സിംഗപ്പൂര്‍ എന്നിവിടഘങ്ങളിലും നിപ രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ഇതുവരെ നാല് തവണയാണ് നിപ രോഗം പൊട്ടിപ്പുറപ്പെട്ടത്. 2001ല്‍ പശ്ചിമ ബംഗാളിലെ സില്‍ഗുരിയിലും 2007ല്‍ ബംഗാളിലെ തന്നെ നാദിയയിലും 2018ല്‍ കേരളത്തിലെ കോഴിക്കോടും 2019 ല്‍ കൊച്ചിയിലും നിപ രോഗം റിപ്പോര്‍ട്ട് ചെയ്തു. 2018ല്‍ കോഴിക്കോട് നിപ പിടിപെട്ട് 18 പേരാണ് മരണപ്പെട്ടത്. 1998നും 2018നും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്ത എല്ലാ നിപ രോഗബാധയിലും മരണനിരക്ക് 40 ശതമാനം മുതല്‍ 70 ശതമാനം വരെ ആയിരുന്നു.

അതേസമയം മഹാരാഷ്ട്രയിലെ ഒരു വവ്വാല്‍ ഇനങ്ങളിലും ഇതുവരെ നിപയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. പ്രഗത യാദവ് പറഞ്ഞു. അസമിലെ ദൂബ്രി ജില്ലയിലും പശ്ചിമ ബംഗാളിലെ കൂച്ച് ബെഹറിലുമുള്ള വവ്വാലുകളില്‍ നിപ വൈറസിനെതിരായ ആന്റിബോഡി കണ്ടെത്തിയിട്ടുള്ളതായും ഗവേഷകര്‍ പറഞ്ഞു.

  എസ്എസ്എഫ് പ്ലാസ്റ്റിക്സ് ഐപിഒ

അടുത്ത പകര്‍ച്ചവ്യാധി?

കീടങ്ങളെ ഭക്ഷിക്കുന്ന പി പീപിസ്‌ട്രെല്ലസ് വവ്വാലുകളില്‍ നിപ വൈറസ് ഉണ്ടാകാനും അവയിലൂടെ മനഷ്യരിലേക്ക് രോഗം പടരാനുമുള്ള സാധ്യത വിരളമാണെന്ന് പ്രഗത പറയുന്നു. ആര്‍ ലെസ്‌ചെനൗള്‍ട്ടിലിന്റെയും ഇവയുടെയും ആവാസ സ്ഥലം ഒന്നായിരിന്നത് മൂലമാകാം പീപിസ്‌ട്രെല്ലസ് വവ്വാലുകളിലും രോഗാണുവിന്റെ സാന്നിധ്യം ഉണ്ടായതെന്നും പഠനം പറയുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്ന നിര്‍ദ്ദേശവും പഠനം മുന്നോട്ട് വെക്കുന്നുണ്ട്.

പകര്‍ച്ചാരീതി 

പൊതുവെ ടെറോപോഡിഡേ കുടുംബത്തിലുള്ള പഴംതീനി വവ്വാലുകളിലാണ് നിപ വൈറസ് കൂടുതലായി കാണപ്പെടുന്നത്. ഇവ ഭക്ഷിച്ച ഫഴങ്ങളുടെ അവശിഷ്ടമോ ഇവയുടെ കാഷ്ഠം കലര്‍ന്ന് മലിനപ്പെട്ട വെള്ളമോ ഉപയോഗിക്കുക വഴി മനുഷ്യരിലേക്കും വൈറസ് എത്താം. ഉദാഹരണത്തിന് വവ്വാലുകള്‍ ഒരു മാവിലാണ് വസിക്കുന്നതെങ്കില്‍ ആ മാവിലെ മാങ്ങയിലൂടെ മനുഷ്യരിലേക്ക് രോഗമെത്താന്‍ സാധ്യതയുണ്ട്. മൃഗങ്ങള്‍ക്കിടയില്‍ വളരെ എളുപ്പത്തിലാണ് വൈറസ് വ്യാപിക്കുക. 1998ല്‍ മലേഷ്യയില്‍ ഉണ്ടായ നിപ രോഗബാധ പന്നികളിലാണ് ആദ്യമുണ്ടായത്. പന്നികളിലേക്ക് രോഗാണുവിനെ എത്തിച്ചത് വവ്വാലുകളും. മനുഷ്യര്‍ക്കിടലും വൈറസ് രോഗവ്യാപനം നടത്തും. ഉമിനീരിലൂടെയും ചുമയ്ക്കുമ്പോള്‍ പുറത്തുവരുന്ന ദ്രവകണങ്ങളിലൂടെയും വൈറസ് മറ്റുള്ളവരിലേക്ക് പടരും.

ലക്ഷണങ്ങള്‍ എന്തൊക്കെ, എപ്പോഴുണ്ടാകും?

സാധാരണയായി, രോഗാണു ശരീരത്തിലെത്തി അഞ്ച് മുതല്‍ പതിനാല് ദിവസത്തിനിടയിലാണ് മറ്റൊരാളിലേക്ക് പടരാന്‍ സാധ്യത കൂടുതല്‍. ചില അപൂര്‍വ്വ കേസുകളില്‍ ഇത് 45 ദിവസം വരെ പോകാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ രോഗബാധിതനായ വ്യക്തി അറിയാതെ നിരവധി പേര്‍ അയാളിലൂടെ രോഗബാധിതരാകുന്നു.

  പരിസ്ഥിതി സംരക്ഷണവും വികസന ലക്ഷ്യം: മുഖ്യമന്ത്രി

ഗുരുതരമായ ശ്വാസകോശ അണുബാധയും എന്‍സെഫാലിറ്റിസും (മസ്തിഷ്‌ക വീക്കം) നിപ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. പനി, തലവേദന, പേശിവേദന, ഛര്‍ദ്ദി, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. പലപ്പോഴും നിപ രോഗി കോമയിലാകുകയും മരണപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാകാം. രോഗത്തെ അതിജീവിച്ചവരില്‍ സാരമായ പ്രത്യാഘാതങ്ങളും കണ്ടുവരാറുണ്ട്.

എങ്ങനെ തടയാം?

വൈറസ് ബാധിതരായ പന്നികളുും വവ്വാലുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിലൂടെ നിപ രോഗം വരാതെ തടയാം. വവ്വാലുകള്‍ മലിനമാക്കാന്‍ ഇടയുള്ള വെള്ളം കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. രോഗവ്യാപനം സംഭവിച്ചാല്‍ കൃത്യമായ രോഗ പ്രതിരോധ, നിയന്ത്രണ നടപടികള്‍ക്ക് രൂപം നല്‍കി കൂടുതലാളുകളിലേക്ക് രോഗം പകരുന്നത് തടയണം. നിപയെ പ്രതിരോധിക്കുന്നതിനായി സ്വീകരിക്കാവുന്ന മറ്റ് മാര്‍ഗ്ഗങ്ങള്‍

  • ഇടക്കിടയ്ക്ക് സോപ്പ്‌ലായനി ഉപയോഗിച്ച് കൈകള്‍ കഴുകുന്നത് ശീലമാക്കുക.

  • അസുഖം ബാധിച്ച വവ്വാലുകളുമായും പന്നികളുമായും ഇടപെടാതിരിക്കുക.

  • വവ്വാലുകളുടെ ആവാസസ്ഥലങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുക.

  • വവ്വാലുകള്‍ ഭക്ഷിച്ച പഴങ്ങളുടെ ബാക്കി ഭക്ഷിക്കാതിരിക്കുക.

  • വൈറസ് ബാധിതരില്‍ നിന്നും അകലം പാലിക്കുക.

Maintained By : Studio3