Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡിഎംകെ-കോണ്‍ഗ്രസ് സീറ്റ് പങ്കിടല്‍; ധാരണയാകാതെ ചര്‍ച്ച തുടരുന്നു

ചെന്നൈ: ഡിഎംകെയും കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ വഴിമുട്ടി. ഡിഎംകെ നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ എംകെ സ്റ്റാലിന്‍ കോണ്‍ഗ്രസിന് 18ലധികം സീറ്റുകള്‍ നല്‍കാന്‍ കഴിയില്ലന്ന നിലപാടുസ്വീകരിച്ചതോടെയാണ് പ്രതിസന്ധി രൂപംകൊണ്ടത്. 45 സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ദേശീയപാര്‍ട്ടി തങ്ങളുടെ ആവശ്യം 33വരെയാക്കി താഴ്ത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് തമിഴ്നാട്ടില്‍ ശക്തമായ അടിത്തറയില്ലാത്തതിനാല്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നാണ് ഡിഎംകെയുടെ തീരുമാനം. എന്നാല്‍ തുടര്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇന്നോ നാളെയോ ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

പാര്‍ട്ടി ചിഹ്നത്തില്‍ പരമാവധി സീറ്റുകളില്‍ മത്സരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഡിഎംകെ നേതാക്കള്‍ പറഞ്ഞു. ഇക്കാരണത്താല്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കുക അസാധ്യമാണ്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 170നും 180നും ഇടയ്ക്കുള്ള സീറ്റുകളില്‍ മത്സരിക്കുമെന്ന് ഡിഎംകെ വ്യക്തമാക്കുന്നു. ഇത് അധികാരത്തിലെത്താനുള്ള പോരാട്ടമാണ് . ഇവിടെ വിട്ടുവീഴ്ച പാര്‍ട്ടി ആഗ്രഹിക്കുന്നില്ല.

ജയലളിത, എം. കരുണാനിധി തുടങ്ങിയ നേതാക്കളുടെ സാന്നിധ്യമില്ലാതെ സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പാണിത്. പാര്‍ട്ടിയില്‍ തന്‍റെ പ്രാധാന്യം ഉറപ്പിക്കാനും വന്‍ വിജയത്തോടെ തമിഴ്നാട് മുഖ്യമന്ത്രിയാകുന്നതിലൂടെ കരുണാനിധിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയാകാനുമാണ് സ്റ്റാലിന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

മുന്‍ കേന്ദ്രമന്ത്രിയും ആറ് ടേം ലോക്സഭാ എംപിയുമായ കൊടിക്കുന്നില്‍ സുരേഷ് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി തമിഴ്നാട് കോണ്‍ഗ്രസിന്‍റെ സൂക്ഷ്മപരിശോധന സമിതിയില്‍ ഉണ്ട്. ‘കോണ്‍ഗ്രസും ഡിഎംകെയും തമ്മിലുള്ള സഖ്യം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രാബല്യത്തില്‍ ഉണ്ട്, ഇത് തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അതിന്‍റേതായ ശക്തമായ പ്രദേശങ്ങളുണ്ട്, ഞങ്ങളുടെ ശക്തിക്ക് ആനുപാതികമായ സീറ്റുകള്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്’ കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഡിഎംകെയുമായി നടത്തുന്ന തുടര്‍ ചര്‍ച്ചകളില്‍ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മുസ്ലിം രാഷ്ട്രീയ സംഘടനകളുമായും സഖ്യകക്ഷികളായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗുമായും (ഐയുഎംഎല്‍) എംഎംകെയുമായും സീറ്റ് പങ്കിടല്‍ ഡിഎംകെ നേതൃത്വം പൂര്‍ത്തിയാക്കി. ഐഎംഎല്ലിന് 3 സീറ്റുകള്‍ ഡിഎംകെ നല്‍കിയിട്ടുണ്ട്, എംഎംകെക്ക് 2 സീറ്റുകള്‍ നല്‍കി.

അഞ്ച് സീറ്റുകളാണ് പാര്‍ട്ടി ആവശ്യപ്പെട്ടതെന്ന് സ്റ്റാലിനുമായി വിശദമായ ചര്‍ച്ച നടത്തിയ ഐയുഎം ദേശീയ പ്രസിഡന്‍റും മുന്‍ എംപിയുമായ ഖാദര്‍ മൊഹീദീന്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതിലെ പ്രശ്നങ്ങള്‍ ഡിഎംകെ നേതൃത്വം വിശദീകരിച്ചു, അതിനാല്‍ ഇപ്പോള്‍ പാര്‍ട്ടി മൂന്ന് സീറ്റുകള്‍ സ്വീകരിച്ച് പ്രശ്നം പരിഹരിച്ചതായി അദ്ദേഹം പറഞ്ഞു. എംഎംകെയ്ക്ക് നല്‍കിയത് രണ്ട് സീറ്റുകളാണ്. ഇതില്‍ പാര്‍ട്ടിക്ക് സംതൃപ്തിയാണുള്ളതെന്ന് എംഎംകെ നേതാവ് എംഎച്ച് ജവാഹിറുല്ല പ്രതികരിച്ചു.

Maintained By : Studio3