Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മമത മൂന്നാമതും മുഖ്യമന്ത്രിയായി അധികാരമേറ്റു

കൊല്‍ക്കത്ത: മമത ബാനര്‍ജി തുടര്‍ച്ചയായി മൂന്നാം തവണയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി.ബുധനാഴ്ച രാവിലെ രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാനത്തിനുശേഷമുണ്ടായ അക്രമങ്ങളെ നേരിടുന്നതിനാകും ഇനി മമതയുടെ മുന്‍ഗണന. രാവിലെ 10.10 ന് കാളിഘട്ടിലെ വസതിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം രാജ്ഭവനിലേക്ക് പുറപ്പെട്ടു.

ജനങ്ങള്‍ റോഡിനരുകില്‍ നില്‍ക്കുന്നത് ഒഴിവാക്കണമെന്നും വീടിനുള്ളില്‍തന്നെ തുടരണമെന്നും അഭ്യര്‍ത്ഥിച്ചതിനാല്‍ വിജയിയായ ദീദിയെ വരവേല്‍ക്കാന്‍ തിരക്കില്ലായിരുന്നു. എങ്കിലും റോഡ് മുഴുവന്‍ അലങ്കരിച്ചിരുന്നു.മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അനന്തരവന്‍ അഭിഷേക് ബാനര്‍ജിയും വോട്ടെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും രാജ്ഭവനിലെത്തി എല്ലാവരുമായി സന്തോഷം പങ്കിട്ടു. പ്രതിപക്ഷ നേതാക്കളെയും ബിജെപി സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷ്, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ആദിര്‍ രഞ്ജന്‍ ചൗധരി, മുതിര്‍ന്ന നേതാവ് അബ്ദുള്‍ മന്നന്‍, ഇടതുമുന്നണി ചെയര്‍മാന്‍ ബിമാന്‍ ബസു, മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ബഹട്ടാചാര്‍ജി, ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി തുടങ്ങിയവരെ ക്ഷണിച്ചെങ്കിലും അവര്‍ ഹാജരായില്ല.

രാവിലെ 10.44 ന് ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍ ഹാളില്‍ പ്രവേശിച്ചു. രാവിലെ 10.45 ന് ആരംഭിച്ച ചടങ്ങ് ഏഴു മിനിറ്റ് നീണ്ടുനിന്നു, മമത ബാനര്‍ജി ബംഗാളിയില്‍ സത്യപ്രതിജ്ഞ ചെയ്തു.അതിനുശേഷം മാധ്യമങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി, ‘ഞാന്‍ ഇപ്പോള്‍ മുതല്‍ എന്‍റെ ജോലി ആരംഭിക്കും. ഞാന്‍ ഓഫീസിലെത്തി സംസ്ഥാനത്തെ കോവിഡ് അവസ്ഥയെക്കുറിച്ച് ഉന്നതതല യോഗം ചേരും. സ്ഥിതിഗതികളും നിരവധി നടപടികളും അവലോകനം ചെയ്യേണ്ടതുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’എന്ന് വിശദീകരിച്ചു.

സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും എല്ലാ പ്രവര്‍ത്തകരോടും ദീദി അഭ്യര്‍ത്ഥിച്ചു.ബംഗാളിന് ഒരു സംസ്കാരമുണ്ട്, അത് നാം മറക്കരുത്. എന്നാല്‍ ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായതായി വിവരങ്ങള്‍ ലഭിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ ഭരണകൂടം കഴിഞ്ഞ മൂന്ന് മാസമായി എന്‍റെ കയ്യില്‍ ഉണ്ടായിരുന്നില്ല. ആവശ്യമായ നടപടിയെടുക്കും, സാഹചര്യം ശക്തമായി നേരിടും.സമാധാനപരമായി തുടരാന്‍ എല്ലാവരോടും അവര്‍ അഭ്യര്‍ത്ഥിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി നേരത്തെ ബിജെപി നേതാവ് ദിലീപ് ഘോഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വോട്ടെടുപ്പിന് ശേഷമുള്ള അക്രമത്തില്‍ സംസ്ഥാനത്തൊട്ടാകെ ധാരാളം ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു. സര്‍ക്കാരില്‍ നിന്ന് ക്ഷണക്കത്ത് ഒന്നും തനിക്ക് ലഭിച്ചില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്‍റ് ആദിര്‍ രഞ്ജന്‍ ചൗധരിയും പറഞ്ഞു.

Maintained By : Studio3