Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അബുദാബിയിലെ എഡിക്യൂ ഫ്‌ളിപ്കാര്‍ട്ടില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചേക്കും 

1 min read

അടുത്ത വര്‍ഷം പദ്ധതിയിടുന്ന പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മുമ്പായി മൂന്ന് ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ പദ്ധതി. പക്ഷേ നിക്ഷേപകരില്‍ നിന്നുള്ള താല്‍പ്പര്യം കണക്കിലെടുത്ത് ഇത് 3.75 ബില്യണ്‍ ഡോളറാക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.

അബുദാബി: അബുദാബിയിലെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ എഡിക്യൂ ഫ്‌ളിപ്കാര്‍ട്ടില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സംഭവവുമായി ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. വാള്‍മാര്‍ട്ട് കോര്‍പ്പറേഷന്റെ കീഴിലുള്ള ഇന്ത്യന്‍ ഇ-കൊമേഴ്‌സ് ഭീമനായ ഫ്‌ളിപ്കാര്‍ട്ട് അടുത്ത വര്‍ഷം പദ്ധതിയിട്ടിരിക്കുന്ന പ്രാഥമിക ഓഹരി വില്‍പ്പനയ്്ക്ക് മുമ്പായി വിവിധ നിക്ഷേപകരില്‍ നിന്നായി മൂന്ന് ബില്യണ്‍ ഡോളറിലധികം സമാഹരിക്കാനുള്ള ശ്രമത്തിലാണ്.

പുതിയ ധനസമാഹരണത്തിലൂടെ കമ്പനിയുടെ മൂല്യം 35 ബില്യണ്‍ ഡോളറിനും 40 ബില്യണ്‍ ഡോളറിനുമിടയിലേക്ക് എത്തിക്കാനാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ പദ്ധതി. 2022ല്‍ പദ്ധതിയിട്ടിരിക്കുന്ന പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മുമ്പായി 3 ബില്യണ്‍ ഡോളര്‍ ധനസമാഹരണം നടത്താനായിരുന്നു ഫ്‌ളിപ്കാര്‍ട്ടിന്റെ പദ്ധതിയെങ്കിലും നിക്ഷേപകരില്‍ നിന്നുള്ള മികച്ച പ്രതികരണം കണക്കിലെടുത്ത് ഇത് 3.75 ബില്യണ്‍ ഡോളറാക്കാനാണ് ഇപ്പോള്‍ കമ്പനി തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിക്ഷേപകരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഒരു ഇടപാടിലും അന്തിമ തീരുമാനം ആയിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. ഫ്‌ളിപ്കാര്‍ട്ട്, എഡിക്യൂ പ്രതിനിധികള്‍ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്, സിംഗപ്പൂരിലെ ജിഐസി, കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് അടക്കമുള്ള നിക്ഷേപകരില്‍ നിന്നുമാണ് ഫ്‌ളിപ്കാര്‍ട്ട് ധനസമാഹരണത്തിന് ശ്രമിക്കുന്നതെന്ന് നേരത്തെ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.യുഎഇയിലെ വലിയ സോവറീന്‍ ഫണ്ടുകളിലൊന്നായ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടിയും  ഇടപാടിന്റെ ഭാഗമായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മുമ്പ് അബുദാബി ഡെവലപ്‌മെന്റ് ഹോള്‍ഡിംഗ് കമ്പനി എന്നറിയപ്പെട്ടിരുന്ന എഡിക്യൂ, 2018ല്‍ കമ്പനി നിലവില്‍ വന്നത് മുതല്‍ പശ്ചിമേഷ്യയിലെ ഏറ്റവും സജീവമായ നിക്ഷേപ സംരംഭങ്ങളില്‍ ഒന്നാണ്. ഗ്ലോബല്‍ എസ്ഡബ്ല്യൂഎഫിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഏതാണ്ട് 110 ബില്യണ്‍ ഡോളറിന്റെ ആസ്തികളാണ് എഡിക്യൂവിനുള്ളത്. 700 ബില്യണ്‍ ഡോളറിന്റെ ആസ്തികളുള്ള അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടിക്കും 230 ബില്യണ്‍ ഡോളറിന്റെ ആസ്തികളുള്ള മുബദല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിക്കും ശേഷം എമിറേറ്റിലെ മൂന്നാമത്തെ വലിയ സര്‍ക്കാര്‍ നിക്ഷേപ സ്ഥാപനമാണ് എഡിക്യൂ.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

കമ്പനി നിലവില്‍ വന്ന് മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് തന്നെ നിരവധി സുപ്രധാന ഇടപാടുകള്‍ ഉണ്ടാക്കിയെടുക്കാന്‍ എഡിക്യൂവിന് സാധിച്ചിട്ടുണ്ട്. 2020 നവംബറില്‍ കാര്‍ഷിക വ്യാപാര കമ്പനിയായ ലൂയിസ് ഡ്രിഫസ് കമ്പനി ബിവിയിലെ 45 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ എഡിക്യൂ സമ്മതം അറിയിച്ചിരുന്നു. ഇടപാടിന്റെ ഭാഗമായി ലഭിക്കുന്ന ലാഭവിഹിതത്തില്‍ കുറഞ്ഞത് 800 മില്യണ്‍ ഡോളറെങ്കിലും കമ്പനിയില്‍ തന്നെ നിക്ഷേപിക്കുമെന്നും എഡിക്യൂ വ്യക്തമാക്കി. ഈജിപ്ഷ്യന്‍ മരുന്ന് നിര്‍മ്മാതാക്കളായ അമൗന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി 740 മില്യണ്‍ ഡോളറിന് എഡിക്യൂവിന് വില്‍ക്കാന്‍ സമ്മതം അറിയിച്ചതായി മാര്‍ച്ചില്‍ കാനഡ ആസ്ഥാനമായ ബോഷ് ഹെല്‍ത്ത് കമ്പനിയും വ്യക്തമാക്കിയിരുന്നു.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പശ്ചിമേഷ്യന്‍ ഫണ്ടുകള്‍ ഇന്ത്യയില്‍ നിരവധി നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. മുബദല, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, സൗദി അറേബ്യയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്നീ പശ്ചിമേഷ്യന്‍ നിക്ഷേപക സ്ഥാപനങ്ങളില്‍ ജിയോയും റിലന്‍സ് റീട്ടെയ്ല്‍ വെന്‍ച്വറും അടക്കമുള്ള റിലയന്‍സ് ബിസിനസ്സുകളില്‍ മൊത്തത്തില്‍ 27 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ച നിക്ഷേപകരില്‍ പ്രധാനികളാണ്.

Maintained By : Studio3