Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രാജീവ് വധം: ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്ന് സ്റ്റാലിന്‍

1 min read

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഏഴ് പ്രതികളുടെ ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്നും അവരെ ഉടന്‍ മോചിപ്പിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രസിഡന്‍റ് രാം നാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു. ‘ശിക്ഷയുടെ ബാക്കി ഭാഗം ഒഴിവാക്കണമെന്നും മൂന്ന് പതിറ്റാണ്ടായി തടവിലാക്കപ്പെട്ട ഏഴ് പ്രതികളെയും ഉടന്‍ മോചിപ്പിക്കണമെന്നും തമിഴ്നാട്ടിലെ ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളും അഭ്യര്‍ത്ഥിക്കുന്നു. ഇത് തമിഴ്നാട്ടിലെ ജനങ്ങളുടെ താല്‍പ്പര്യം കൂടിയാണ്, “സ്റ്റാലിന്‍ കത്തില്‍ പറഞ്ഞു. നളിനി ശ്രീഹാരന്‍, മുരുകന്‍, സന്തന്‍, എ ജി പേരറിവാളന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, പി രവിചന്ദ്രന്‍ എന്നിവരാണ് രാജീവ് വധക്കേസില്‍ തമിഴ്നാട് ജയിലുകളില്‍ കഴിയുന്നത്.

1991 ലാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. കൊലപാതകികളെ 1998 ജനുവരിയില്‍ ടാഡ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. പിന്നീട് നാലുപേര്‍ക്കാണ് വധശിക്ഷ സുപ്രീംകോടതി ശരിവച്ചത്: നളിനി ശ്രീഹരന്‍, മുരുകന്‍, സന്തന്‍, എജി പേരറിവാളന്‍. എന്നിവരുടെ വധശിക്ഷ പിന്നീട് ജീവപര്യന്തമാക്കി മാറ്റി. രാഷ്ട്രപതിക്ക് അയച്ച കത്തില്‍, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 161 പ്രകാരമാണ് നളിനി ശ്രീഹരന്‍റെ വധശിക്ഷ ജീവപര്യന്തം മാറ്റിയതെന്ന് സ്റ്റാലിന്‍ അനുസ്മരിച്ചു.

2018 ല്‍ ഏഴ് പ്രതികളെ മോചിപ്പിക്കുന്നതിനായി തമിഴ്നാട് മന്ത്രിസഭ ഏകകണ്ഠമായി പ്രമേയം പാസാക്കുകയും ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് അദ്ദേഹത്തിന്‍റെ സമ്മതത്തിനായി അയക്കുകയും ചെയ്തു. ഈ വര്‍ഷം ഫെബ്രുവരിയില്‍, പ്രമേയം തീരുമാനിക്കാനുള്ള യോഗ്യതയുള്ള അധികാരിയാണ് രാഷ്ട്രപതിയെന്ന് പുരോഹിത് ഒടുവില്‍ പറഞ്ഞു. അതുവരെ ഈ പ്രമേയം സംബന്ധിച്ച് അദ്ദേഹം തീരുമാനമെടുത്തിരുന്നില്ല.

‘കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഈ ഏഴ് പേരും പറഞ്ഞറിയിക്കാനാവാത്ത പ്രയാസങ്ങളും വേദനകളും അനുഭവിച്ചിട്ടുണ്ട്. പരിഹാരത്തിനുള്ള അവരുടെ അപേക്ഷ പരിഗണിക്കുന്നതില്‍ ഇതിനകം തന്നെ കാലതാമസം നേരിട്ടു. കോവിഡ് -19 മഹാമാരിയുടെ ഈ സാഹചര്യങ്ങളില്‍, ജയിലുകളില്‍ തിരക്ക് ഒഴിവാക്കേണ്ട ആവശ്യവും കോടതികള്‍ അംഗീകരിക്കുന്നു “അദ്ദേഹം പറഞ്ഞു. മഡിക്കല്‍ കാരണങ്ങളാല്‍ പേരറിവാളന് ഒരു മാസത്തെ സാധാരണ അവധി നല്‍കിയിരുന്നു.

കോവിഡ് -19 ജയിലുകളില്‍ പടരുന്നതിനാല്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളാകാന്‍ സാധ്യതയുണ്ടെന്ന് അമ്മ അര്‍പുതം അമ്മാളിന്‍റെ അപ്പീല്‍ പരിഗണിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഈ നടപടി.

Maintained By : Studio3