September 17, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വരുമാന നഷ്ടം : സര്‍ക്കാര്‍ കടമെടുക്കേണ്ടി വരും 22 ബില്യണ്‍ ഡോളര്‍

  • തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വന്‍തോതില്‍ കടമെടുക്കണം
  • നികുതി പിരിവിലെ കുറവാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്
  • മേയ് 28ന് നടക്കുന്ന ജിഎസ്ടി സമിതിയുടെ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍

ന്യൂഡെല്‍ഹി: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇന്ത്യക്ക് വലിയ തോതില്‍ കടം വാങ്ങേണ്ടി വരും. ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനത്തില്‍ വരുന്ന നഷ്ടമാണ് ഇതിന് കാരണം. 1.58 ലക്ഷം കോടി രൂപ (21.7 ബില്യണ്‍ ഡോളര്‍)യാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന് അധികമായി കടമെടുക്കേണ്ടി വരിക. സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട തുകയെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ജിഎസ്ടി സമിതി വെള്ളിയാഴ്ച്ച പ്രത്യേക യോഗം ചേരുന്നുണ്ട്.

സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട തുക ഏകദേശം 2.7 ലക്ഷം കോടി രൂപയാണ്. എങ്കിലും കേന്ദ്രം കടമെടുക്കാന്‍ ഉദ്ദേശിക്കുന്നത് 1.1 ലക്ഷം കോടി രൂപയാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ജിഎസ്ടി അവതരിപ്പിച്ച ശേഷം ഏതെങ്കിലും തരത്തില്‍ വരുമാന നഷ്ടമുണ്ടായാല്‍ കേന്ദ്രം നികത്താമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നു. അതിന്‍റെ ഭാഗമായുള്ള നഷ്ടപരിഹാര തുകയാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. കോവിഡ് മഹാമാരി തീര്‍ത്ത സാമ്പത്തിക പ്രതിസന്ധി കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളി വിടുകയാണുണ്ടായത്. നികുതി പിരിവില്‍ ഇത് നന്നായി ബാധിച്ചു.

ധനകമ്മി പരിഹരിക്കാന്‍ ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ 12 ലക്ഷം കോടി രൂപയ്ക്ക് പുറമെയാണ് പുതിയ കടമെടുക്കല്‍. ബോണ്ട് വാങ്ങല്‍ പദ്ധതിയിലൂടെ ഒരു ലക്ഷം കോടി രൂപ സമാഹരിച്ച് ഇതുവരെയുള്ള വരുമാനചോര്‍ച്ചയെ അഭിമുഖീകരിക്കാന്‍ ആര്‍ബിഐക്ക് സാധിച്ചിട്ടുണ്ട്. ബോണ്ടില്‍ നിന്നുള്ള ആദായം 20 ബേസിസ് പോയിന്‍റ് താഴ്ത്തിയിരിക്കുകയാണ്. 5.97 ശതമാനത്തിലാണ് ഇപ്പോള്‍ അത്.

അധികവായ്പ, തുക എടുക്കേണ്ട സമയം എന്നിവ കേന്ദ്രബാങ്കുമായി ആലോചിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനിക്കുക. കോവിഡ് കാരണം നികുതി വരുമാനങ്ങളിലുണ്ടാകുന്ന ഇടിവ് എങ്ങനെ പരിഹരിക്കുമെന്നതാണ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ പ്രധാന തലവേദന. ഏപ്രില്‍ വരെയുള്ള ഏഴ് മാസക്കാലം ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയിലധികമായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ഓരോ മാസവും ഒരു ലക്ഷം കോടി രൂപയിലധികം വരുമാനം നേടിയെന്ന കണക്ക് മേയ് മുതല്‍ കുറച്ച് കാലത്തേക്കെങ്കിലും തുടരാന്‍ സാധ്യതയില്ല. കോവിഡ് രണ്ടാം തരംഗത്തിന്‍റെ ആഘാതം കുറയ്ക്കാന്‍ മിക്ക സംസ്ഥാനങ്ങളും ലോക്ക്ഡൗണിലേക്ക് കടന്നത് നികുതി വരുമാനത്തില്‍ വലിയ ഇടിവ് വരുത്താനാണ് സാധ്യത.

രണ്ടാം പാദത്തില്‍ കോവിഡ് കാരണമുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഏകദേശം 74 ബില്യണ്‍ ഡോളറോളം വരുമെന്നാണ് ബാര്‍ക്ലെയ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ചുള്ള വിലയിരുത്തലിലും അവര്‍ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചാനിരക്ക് 9.2 ശതമാനമാണ്.

Maintained By : Studio3