Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മാലിന്യത്തില്‍ നിന്ന് ഊര്‍ജം നാല് ബില്യണ്‍ ദിര്‍ഹത്തിന്റെ പദ്ധതിയുമായി ദുബായ്

1 min read

200 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് വികസിപ്പിക്കുന്നതിനായി രംഗത്തുള്ള തദ്ദേശീയ, അന്തര്‍ദേശീയ കമ്പനികളുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത് ദുബായ് ഹോള്‍ഡിംഗ്‌സ് ആണ്

ദുബായ് സംശുദ്ധ ഊര്‍ജ ലക്ഷ്യങ്ങളുടെ ഭാഗമായി മാലിന്യത്തില്‍ നിന്നും ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന 4 ബില്യണ്‍ ദിര്‍ഹത്തിന്റെ പദ്ധതി ദുബായില്‍ ഒരുങ്ങുന്നു. ഈ രീതിയില്‍ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതിയാകുമിതെന്നാണ് കരുതുന്നത്. 200 മെഗാവാട്ട് വൈദ്യുതോല്‍പ്പാദനം ലക്ഷ്യമിടുന്ന പൊതു,സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഈ പദ്ധതി ദുബായ് ഹോള്‍ഡിംഗ്, ഇതോച്ചു കോര്‍പ്പറേഷന്‍, ഹിത്താച്ചി സോസെന്‍ ഇന്നോവ, ബെസിക്‌സ് ഗ്രൂപ്പ്, ടെക് ഗ്രൂപ്പ് തുടങ്ങി അന്താരാഷ്ട്ര, തദ്ദേശീയ കമ്പനികളുടെ കൂട്ടായ്മയാണ് വിസിപ്പിക്കുന്നത്.

35 വര്‍ഷത്തേക്ക് നിലയത്തിന്റെ പ്രവര്‍ത്തനാനുമതി ദുബായ് മുനിസിപ്പാലിറ്റിയില്‍ നിന്നും ഈ കൂട്ടായ്മ സ്വന്തമാക്കിയതായി ദുബായ് ഹോള്‍ഡിംഗ് അറിയിച്ചു. പദ്ധതിക്കുള്ള ഫണ്ടിംഗിനായി ജപ്പാന്‍ ബാങ്ക് ഓഫ് ഇന്റെര്‍നാഷണല്‍ കോര്‍പ്പറേഷന്‍, സൊസൈറ്റി ജനറല്‍, കെഎഫ്ഡബ്ല്യൂ ഇപെക്‌സ് ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ്, സുമിതോമോ മിത്സൂയി ബാങ്കിംഗ് കോര്‍പ്പറേഷന്‍, മിസുബോ ബാങ്ക്, സീമെന്‍സ് ബാങ്ക്, ക്രെഡിറ്റ് അഗ്രികോള്‍ എന്നീ ധനകാര്യ സ്ഥാപനങ്ങളുമായി 900 മില്യണ്‍ ഡോളറിന്റെ വായ്പ കരാറില്‍ അന്തിമധാരണയിലെത്തിയതായി കൂട്ടായ്മ അറിയിച്ചു.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

വെല്ലുവിളി നിറഞ്ഞ ആഗോള സാമ്പത്തിക സാഹചര്യത്തിലും ദുബായ് വിപണിയില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസവും വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ദുബായിക്കുള്ള മേല്‍ക്കോയ്മയുമാണ് വിവിധ കമ്പനികളില്‍ നിന്നും പദ്ധതിക്കായി നിക്ഷേപം സ്വന്തമാക്കാന്‍ നേട്ടമായതെന്ന് ദുബായ് ഹോള്‍ഡിംഗ് മാനേജിംഗ് ഡയറക്ടര്‍ ഖാലിദ് അല്‍ മാലിക് പറഞ്ഞു. ശക്തരായ നിക്ഷേപകരുള്‍പ്പെടുന്ന ഈ കൂട്ടായ്മയുമായുള്ള പങ്കാളിത്തത്തിലൂടെ എമിറേറ്റിന്റെ വളര്‍ച്ച, വൈവിധ്യവല്‍ക്കരണ നയങ്ങളെ പിന്തുണയ്ക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ഖാലിദ് അല്‍ മാലിക് പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വിനോദം, മീഡിയ, ഐസിടി, ഡിസൈന്‍, വിദ്യാഭ്യാസം, റീറ്റെയ്ല്‍ എന്നീ മേഖലകള്‍ ലക്ഷ്യമിട്ട് 2004ല്‍ പ്രവര്‍ത്തനമാരംഭിച്ച നിക്ഷേപക ഗ്രൂപ്പാണ് ദുബായ് ഹോള്‍ഡിംഗ്. ഏതാണ്ട് 130 ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപക അടിത്തറയാണ് നിലവില്‍ കമ്പനിക്കുള്ളത്.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

പശ്ചിമേഷ്യയിലെ വാണിജ്യ, വ്യാപാര ഹബ്ബായ ദുബായ് സംശുദ്ധ ഊര്‍ജ നയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്. ഈ ദശാബ്ദത്തിനൊടുവില്‍ 25 ശതമാനം ഊര്‍ജ ആവശ്യങ്ങളും 2050ഓടെ 75 ശതമാനം ഊര്‍ജ ആവശ്യങ്ങളും സംശുദ്ധ ഊര്‍ജ സ്രോതസ്സുകളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് 2015ല്‍ ദുബായ് സംശുദ്ധ ഊര്‍ജ നയം അവതരിപ്പിച്ചത്. സംശുദ്ധ ഊര്‍ജത്തിന്റെയും ഹരിത സമ്പദ് വ്യവസ്ഥയുടെയും പ്രധാനപ്പെട്ട ആഗോള ഹബ്ബായി മാറുകയാണ് ഈ നയത്തിലൂടെ എമിറേറ്റ് ലക്ഷ്യമിടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍-സൈറ്റ് സൗരോര്‍ജ ഉല്‍പ്പാദന പദ്ധതിയായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് ദുബായിലാണ്. 2030ഓടെ ഇവിടെ നിന്നും 5,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. 50 ബില്യണ്‍ ദിര്‍ഹത്തിന്റെ ഈ പദ്ധതിയുടെ ആദ്യഘട്ടം 2013ല്‍ പ്രവര്‍ത്തനനിരതമായിരുന്നു. അഞ്ചാമത്തെ ഘട്ടത്തിന്റെ നിര്‍മാണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട് ബെസിക്‌സ് മിഡില്‍ഈസ്റ്റും ഹിത്താച്ചി സോസെന്‍ ഇന്നോവയും മാലിന്യ സംസ്‌കരണ പ്രോജക്ടിന്റെ നിര്‍മാണം ആരംഭിച്ച് കഴിഞ്ഞു. പ്രതിദിനം 5,666 ടണ്‍ ഖരമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നത്. മൊത്തത്തില്‍ ഒരു ദിവസം 1.9 മില്യണ്‍ ടണ്‍ മാലിന്യമാണ് പുനരുപയോഗ ഊര്‍ജമാക്കി മാറ്റുക. നിലവില്‍ ദുബായ് മുനിസിപ്പാലിറ്റിയില്‍ ഉണ്ടാകുന്ന 45 ശതമാനം മാലിന്യവും സംസ്‌കരിക്കാന്‍ ഈ പ്ലാന്റിന് സാധിക്കും. തരിശുഭൂമിയില്‍ മാലിന്യക്കൂമ്പാരമുണ്ടാകുന്നതിന് ഇതിലൂടെ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Maintained By : Studio3