Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തെരഞ്ഞെടുപ്പില്‍ വംഗനാട് ഇടതുമുക്തം ആയതെങ്ങനെ?

1 min read

ബംഗാളില്‍ പുതിയ റോഡ്മാപ്പ് തേടി ഇടതുപാര്‍ട്ടികള്‍

” എന്തുകൊണ്ടാണ് ജനം ഇടതുപക്ഷത്തെ വിശ്വസിക്കാത്തത്? ഞങ്ങള്‍ക്ക് സമൂഹത്തിന്‍റെ അടിത്തട്ടില്‍ എത്താന്‍ കഴിഞ്ഞില്ല. ഇടിവ് ആരംഭിച്ചത് വളരെ മുമ്പാണ്. തൃണമൂലിന്‍റെ പീഡനത്തില്‍ നിന്ന് ഞങ്ങളുടെ കേഡറിനെ രക്ഷിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല, അതിനാല്‍ അവരില്‍ ചിലര്‍ ബിജെപിയില്‍ ചേര്‍ന്നു, ചിലര്‍ തൃണമൂലില്‍ അഭയം തേടി’- കാന്തി ഗാംഗുലി പറയുന്നു.

കൊല്‍ക്കത്ത: അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇടതുമുന്നണി പിടച്ചടക്കിയപ്പോള്‍ പശ്ചിമബംഗാള്‍ ഇടതുമുക്തമായി. മുന്‍പ് തുടര്‍ച്ചയായി 34 വര്‍ഷം സംസ്ഥാനം ഭരിച്ച സഖാക്കള്‍ ഇന്ന് അവിടെ തങ്ങളുടെ ഭാവിയിലേക്കുള്ള ഒരു റോഡ് മാപ്പിനെക്കുറിച്ച് ചിന്തിക്കുകയാണ്. കമ്യൂണിസത്തിന് ഇടംനല്‍കാത്ത തലത്തിലേക്ക് സംസ്ഥാനത്തെ മാറ്റിയതിന് തൃണമൂല്‍ കോണ്‍ഗ്രസിനെയും ഭാരതീയ ജനതാപാര്‍ട്ടിയെയും (ബിജെപി) അവര്‍ കുറ്റപ്പെടുത്തുന്നു. അവരില്‍ ചിലര്‍ വിശ്വസിക്കുന്നത് ഇടതുപക്ഷം അടുത്തകാലത്തൊന്നും സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്തില്ല എന്നുതന്നെയാണ്. എന്നാല്‍ ഒടുവില്‍ അവര്‍ തിരിച്ചുവരും എന്ന് സഖാക്കള്‍ വിശ്വസിക്കുന്നു. എപ്പോള്‍, എങ്ങനെ എന്ന് അവരോട് ചോദിക്കുമ്പോള്‍ അതിന് പാര്‍ട്ടിനേതാക്കള്‍ക്ക് ഉത്തരമില്ലഎന്നതാണ് വാസ്തവം.

1952ലെ തെരഞ്ഞെടുപ്പിനുശേഷം ഇതാദ്യമായാണ് ഇടതുമുന്നണി സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ ഇല്ലാതാകുന്നത്. 2011ല്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് എത്തിയതുമുതല്‍ ഇടതുമുന്നണി ക്ഷയിക്കുകയായിരുന്നു.2011 ല്‍ 62 സീറ്റുകള്‍ ലെഫ്റ്റ് ഫ്രണ്ട് നേടി, കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിന് ശേഷം 2016 ല്‍ ഇത് 32 ആയി കുറഞ്ഞു. ഇന്ന് ഒരു സീറ്റുപോലും നേടാന്‍ ഇടതുപക്ഷത്തിനായില്ല. 2011 ല്‍ 40 ശതമാനമായിരുന്നു അവരുടെ വോട്ട് വിഹിതം. അത് 2016 ല്‍ 20 ശതമാനമായി കുറഞ്ഞു. എന്നാല്‍ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 5 ശതമാനം വോട്ട് വിഹിതം മാത്രമാണ് അവര്‍ക്ക് നേടാനായത്. ഇത് പതിറ്റാണ്ടുകള്‍ സംസ്ഥാനത്തെ നയിച്ച ഒരു പാര്‍ട്ടിയുടെ ഇന്നത്തെ ശോചനീയാവസ്ഥയാണ് വെളിവാക്കുന്നത്.

ഈ സാഹചര്യത്തില്‍ പാര്‍ട്ടി ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് മുന്‍ ഇടതുമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ കാന്തി ഗാംഗുലി പറയുന്നു. “പാര്‍ട്ടിക്ക് സ്വയം വിമര്‍ശനവും ആത്മപരിശോധനയും ആവശ്യമാണ്. സാമുദായിക ഫാസിസ്റ്റ് ശക്തിക്കെതിരായ പോരാട്ടമായതിനാലാണ് ബംഗാളിലെ ജനങ്ങള്‍ തൃണമൂലിനെ തെരഞ്ഞെടുത്തത് എന്നത് ശരിയാണ്, “അദ്ദേഹം പറഞ്ഞു. “എന്നാല്‍ എന്തുകൊണ്ടാണ് അവര്‍ ഇടതുപക്ഷത്തെ വിശ്വസിക്കാത്തത്? ഞങ്ങള്‍ക്ക് സമൂഹത്തിന്‍റെ അടിത്തട്ടില്‍ എത്താന്‍ കഴിഞ്ഞില്ല. ഇടിവ് ആരംഭിച്ചത് വളരെ മുമ്പാണ്. തൃണമൂലിന്‍റെ പീഡനത്തില്‍ നിന്ന് ഞങ്ങളുടെ കേഡറിനെ രക്ഷിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല, അതിനാല്‍ അവരില്‍ ചിലര്‍ ബിജെപിയില്‍ ചേര്‍ന്നു, ചിലര്‍ തൃണമൂലില്‍ അഭയം തേടി. ഞങ്ങളുടെ സംഘടനകള്‍ക്ക് ചോര്‍ച്ച സംഭവിച്ചു”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം ഒരിക്കലും പൂര്‍ണ്ണമായും നശിപ്പിക്കപ്പെടില്ല എന്ന അഭിപ്രായമാണ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയിലെ മുതിര്‍ന്ന അംഗം ബിമന്‍ ബോസിനെപപലെയുള്ളവര്‍ക്ക് ഉള്ളത്. “ബംഗാളിലെ സിപിഎം ആദ്യം മുതല്‍ ആരംഭിക്കണം. അതിനായി കമ്മ്യൂണിസ്റ്റ് രാഷ്ട്രീയമോ ഇടതുപക്ഷ ചിന്തകളോ ഒരിക്കലും അവസാനിപ്പിക്കരുത്. ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടി പുതുതായി ആരംഭിക്കുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച യുവ സ്ഥാനാര്‍ത്ഥികളെ മുന്നിലേക്കെത്തിക്കണം. കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കണം. പാര്‍ട്ടി പഴയ മുഖങ്ങളില്‍ നിന്ന് മുക്തി നേടണം’ അദ്ദേഹം പറയുന്നു. പഴയകാല നേതാക്കളുടെ ഭാണ്ഡങ്ങള്‍ യുവനേതാക്കള്‍ വഹിക്കണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തില്‍ ബംഗാളിലെ പാര്‍ട്ടിയുടെ പ്രകടനത്തെക്കുറിച്ച് ഗൗരവമായ അവലോകനം നടത്താമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ വാഗ്ദാനം ചെയ്തിട്ടുണ്ട്.

‘സിപിഎമ്മിന്‍റെയും ഇടതുപക്ഷത്തിന്‍റെയും പ്രകടനം വളരെ നിരാശാജനകമാണ്,” മെയ് 5 ന് അവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. “ബിജെപിയെ പരാജയപ്പെടുത്താനുള്ള ജനങ്ങളുടെ പ്രേരണ ഒരു രാഷ്ട്രീയ ധ്രുവീകരണത്തിലേക്കാണ് നയിച്ചത്. ഇവിടെ നേട്ടം ടിഎംസിക്കും ബിജെപിക്കുമായിരുന്നു. അവര്‍ സംയുക്ത മോര്‍ച്ചയെ സ്വീകരിച്ചില്ല.പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി ഈ ഫലങ്ങളെക്കുറിച്ച് സ്വയം വിമര്‍ശനാത്മക അവലോകനം പാര്‍ട്ടിനടത്തും’ പ്രസ്താവനയില്‍ വിശദീകരിക്കുന്നു.

പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തെ വര്‍ഗീയവല്‍ക്കരണത്തിനെതിരായി കാര്യമായി ഒന്നും ചെയ്യാനായില്ല എന്നതില്‍ പാര്‍ട്ടിയെ നിരവധി ഇടതുമുന്നണി നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. തന്‍റെ പാര്‍ട്ടിയെ നശിപ്പിക്കാനുള്ള ശ്രമത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വര്‍ഗീയ പാര്‍ട്ടിയായ ബിജെപിയെ സംസ്ഥാനത്തേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് മുന്‍ ഇടതുമന്ത്രിയും സിപിഐ എം നേതാക്കളില്‍ ഒരാളുമായ അശോക് ഭട്ടാചാര്യ പറഞ്ഞു.”രാഷ്ട്രീയം മതവും ജാതിയും ഏറ്റെടുക്കുമ്പോള്‍ കമ്മ്യൂണിസത്തിന് ഇടമില്ലാതാകും.

മുതിര്‍ന്ന സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കി പുതിയ മുഖങ്ങളെ കൊണ്ടുവരാന്‍ പാര്‍ട്ടി ശ്രമിച്ചു. 90 ഓളം യുവ സ്ഥാനാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നല്‍കിയെങ്കിലും വോട്ട് നേടുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇടതുരാഷ്ട്രീയം ഇവിടെ അവസാനിക്കില്ല. അത് വീണ്ടും മടങ്ങിവരും, പക്ഷേ അതിന് നേതാക്കള്‍ ജനങ്ങളുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കണം’ ഭട്ടാചാര്യ വിശദമാക്കി. രണ്ട് സാമുദായിക പാര്‍ട്ടികളുടെ പോരാട്ടത്തില്‍ ഇടതുപാര്‍ട്ടികള്‍ ഒരു “നാമമാത്ര ശക്തിയായി” മാറിയെന്ന് 80 കാരനായ സിപിഐ (എം) പൊളിറ്റ് ബ്യൂറോ അംഗം ഹന്നന്‍ മൊല്ല അഭിപ്രായപ്പെടുന്നു. “സംസ്ഥാനം പലതലങ്ങളില്‍ ധ്രുവീകരിക്കപ്പെട്ടു. ഭൂരിപക്ഷ ഹിന്ദുക്കളും ബിജെപിക്ക് വോട്ട് ചെയ്തപ്പോള്‍ ന്യൂനപക്ഷവും മതേതരവുമായ എല്ലാ ജനങ്ങളും തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. വാസ്തവത്തില്‍, ഞങ്ങളുടെ മതേതര, ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടമായി തൃണമൂലിലേക്ക് പോയി’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ വര്‍ഗീയ രാഷ്ട്രീയം തടയുന്നതില്‍ ഇടതുമുന്നണി പരാജയപ്പെട്ടുവെന്ന് സി.പി.ഐയുടെ സന്തോഷ് റാണ പറഞ്ഞു. “മതപരമായ അടിസ്ഥാനത്തില്‍ ബംഗാളില്‍ സമ്പൂര്‍ണ്ണ ധ്രുവീകരണം നടന്നിട്ടുണ്ട്. ബിജെപിയും തൃണമൂലും നടത്തുന്ന ഈ ധ്രുവീകരണം തടയുന്നതില്‍ കമ്മ്യൂണിസ്റ്റുകാരായ ഞങ്ങള്‍ പരാജയപ്പെട്ടു, കാരണം ഞങ്ങളുടെ സംഘടന ദുര്‍ബലമായിത്തീര്‍ന്നിരുന്നു, “അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന സിപിഐ (എം) നേതാക്കള്‍ സാമുദായിക രാഷ്ട്രീയത്തെ കുറ്റപ്പെടുത്തുമ്പോള്‍ ഇടതുമുന്നണിയിലെ റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, ഫോര്‍വേഡ് ബ്ലോക്ക്, സി.പി.ഐ എന്നിവര്‍ പറയുന്നത് വോട്ടര്‍മാര്‍ക്ക് മുന്നണി ബന്ധം നഷ്ടപ്പെട്ടുവെന്നാണ്. യുവ ഇടതു സ്ഥാനാര്‍ത്ഥികള്‍ ഗ്രാമങ്ങളില്‍ എത്തിയിട്ടില്ലെന്നും ബംഗാളിന്‍റെ മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക സ്ഥിതി പഠിച്ചിട്ടില്ലെന്നും നേതാക്കള്‍ പറയുന്നു. “യുവമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്, പക്ഷേ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടു. നതാക്കള്‍ക്ക് ഫേസ്ബുക്ക് അല്ലെങ്കില്‍ ട്വിറ്റര്‍ വഴി അവരുടെ അടിത്തറ കെട്ടിപ്പടുക്കാന്‍ കഴിയില്ല; അവര്‍ അത് മൈതാനത്ത് ചെയ്യേണ്ടതുണ്ട്, “ഫോര്‍വേഡ് ബ്ലോക്കിന്‍റെ മുതിര്‍ന്ന നേതാവ് നരേന്‍ ചാറ്റര്‍ജി പറഞ്ഞു. മുന്നണിക്ക് ക്രമേണ പിന്തുണ നഷ്ടപ്പെട്ടുവെന്നും ചാറ്റര്‍ജി പറഞ്ഞു.

“ഗോത്രവര്‍ഗ ആധിപത്യമുള്ള ജംഗല്‍മഹല്‍ ജില്ലകളിലോ ന്യൂനപക്ഷ ആധിപത്യമുള്ള ജില്ലകളായ മുര്‍ഷിദാബാദ് പോലുള്ള ശക്തമായ പ്രദേശങ്ങളിലോ ഞങ്ങള്‍ തൃണമൂലിനും ബിജെപിക്കും ഇടം നല്‍കിയതെങ്ങനെ? ഈ പിന്തുണ നഷ്ടപ്പെടുന്നത് ഒറ്റരാത്രികൊണ്ടല്ല, കഴിഞ്ഞ 10 വര്‍ഷമായി ഇത് സംഭവിക്കുന്നു”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മുന്നണി സഖ്യത്തില്‍ വീഴ്ച വരുത്തിയതായി പൊളിറ്റിക്കല്‍ അനലിസ്റ്റ് പ്രൊഫ. പാര്‍ത്ത പ്രതിം ബിശ്വാസ് പറയുന്നു. “സഖ്യം ആശയക്കുഴപ്പത്തിലായിരുന്നു. ആദ്യം, കോണ്‍ഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് അവര്‍ക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നു. സിപിഐ (എം) യുടെ സംസ്ഥാന യൂണിറ്റ് സഖ്യം ആഗ്രഹിച്ചെങ്കിലും അതിന്‍റെ പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ആഴത്തിലുള്ള ചര്‍ച്ചകളിലായിരുന്നു.തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഐ.എസ്.എഫുമായി മുന്നണി സഖ്യമുണ്ടാക്കി. ഇത് ഒരു രാഷ്ട്രീയ തുടക്കവും മറ്റൊരു സ്വത്വരാഷ്ട്രീയത്തിന്‍റെ പ്രതീകവുമായിരുന്നു’ ബിശ്വാസ് പറഞ്ഞു. ഇടതുപക്ഷം പുനരുജ്ജീവിപ്പിക്കാന്‍ 50 വര്‍ഷം മുമ്പ് ചെയ്തതുപോലെ പാര്‍ട്ടിക്ക് പുതിയ ഘടനയും പുതിയ മുഖങ്ങളും ആവശ്യമാണെന്നും ബിശ്വാസ് കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3