October 18, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നേപ്പാളില്‍ ഒലി സര്‍ക്കാര്‍ ന്യൂനപക്ഷമായി

കാഠ്മണ്ഡു: നേപ്പാളിലെ കെപി ശര്‍മ ഒലി സര്‍ക്കാര്‍ ന്യൂനപക്ഷമായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്‍റര്‍) ആണ് ഒലി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ വിശ്വാസവോട്ടെടുപ്പ് നടത്താനിരിക്കെയാണ് മാവോയിസ്റ്റ് സെന്‍ററിന്‍റെ തീരുമാനം പുറത്തുവന്നത്. ഈമാസം 10നാണ് വിശ്വാസവോട്ടെടുപ്പ് നടക്കേണ്ടത്. വിശ്വാസ വോട്ടെടുപ്പിലൂടെ, ഒലി തന്‍റെ കാലാവധി നീട്ടാന്‍ ശ്രമിക്കും. അതേസമയം അദ്ദേഹത്തെ നീക്കം ചെയ്യാന്‍ ആവശ്യമായ മാജിക് നമ്പറുകള്‍ നേടാന്‍ പ്രതിപക്ഷവും ശ്രമിക്കും. അതിനിടെയാണ് നാടകീയമായ ഈ നീക്കമുണ്ടായത്.

പ്രതിപക്ഷം പറയുന്നത് ഒലിയെ പുറത്താക്കാനുള്ള ചര്‍ച്ച അവര്‍ ആരംഭിച്ചുകഴിഞ്ഞു എന്നാണ്. നേപ്പാളി കോണ്‍ഗ്രസ്, മാവോയിസ്റ്റ് സെന്‍റര്‍, ജനത സമാജ്ബാദി പാര്‍ട്ടി എന്നിവര്‍ തമ്മിലുള്ള ചര്‍ച്ചയാണ് നടക്കുന്നത്. ഒലിയെ പുറത്താക്കി സഖ്യ സര്‍ക്കാര്‍ രൂപീകരികകുകയാണ് അവരുടെ ലക്ഷ്യം. ഒലിക്ക് ഭൂരിപക്ഷം നേടാനായാല്‍ പ്രധാനമന്ത്രിയായി തുടരാം. പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തെ പുറത്താക്കുന്നതുവരെ ഏറ്റവും വലിയ പാര്‍ട്ടിയുടെ നേതാവായി പ്രധാനമന്ത്രിയായി തുടരേണ്ടതുണ്ട്. പാര്‍ലമെന്‍റില്‍ 32 സീറ്റുകളുള്ള അധികാരത്തില്‍ തുടരാന്‍ ജനത സമാജ്ബാദി പാര്‍ട്ടിയുമായി ഒലി ചര്‍ച്ച നടത്തുന്നുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ഒലിയെ പുറത്താക്കുന്നതിന് നമ്പര്‍ സുരക്ഷിതമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും ഇടയ്ക്കിടെ കൂടിക്കാഴ്ച നടത്തുന്നുണ്ടെങ്കിലും അവര്‍ ബുദ്ധിമുട്ടുകയാണ് എന്നതാണ് വാസ്തവം. ഒലിയുടെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഒരുവിഭാഗം പ്രതിപക്ഷത്തെ തുണയ്ക്കുമെന്നും കരുതുന്നുണ്ട്. ഒലി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനം സംബന്ധിച്ച് പാര്‍ട്ടി ചീഫ് വിപ്പ് ദേവ് ഗുരുങ് ബുധനാഴ്ച പാര്‍ലമെന്‍റ് സെക്രട്ടേറിയറ്റില്‍ കത്ത് സമര്‍പ്പിച്ചു. ചൊവ്വാഴ്ച നടന്ന മാവോയിസ്റ്റ് സെന്‍ററിന്‍റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗമാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.

ഭരണഘടനാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഒലിയെ മാവോയിസ്റ്റ് ചെയര്‍മാന്‍ പുഷ്പ കമല്‍ ദഹല്‍ (പ്രചണ്ഡ)കുറ്റപ്പെടുത്തി. പാര്‍ലമെന്‍റ് പിരിച്ചുവിടാനുള്ള തീരുമാനം സുപ്രീംകോടതി അസാധുവാക്കിയതിനുശേഷവും ഈ പദവിയില്‍ തന്നെ തുടരുകയാണ്. വ്യവസ്ഥയെയും ജനാധിപത്യ മാനദണ്ഡങ്ങളെയും മൂല്യങ്ങളെയും കാറ്റില്‍പ്പറത്തുന്നതാണ് ഒലിയുടെ നടപടികള്‍ എന്നും അദ്ദേഹം ആരോപിച്ചു.

Maintained By : Studio3